യുപിയിലെ രാംപുർ, അസംഗഢ് ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് അറിയിച്ചു. ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസിന്റെ കനത്ത തോൽവിക്ക് പിന്നാലെയാണ് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്ന് കോൺഗ്രസ് അറിയിച്ചത്. സമീപകാല നിയമസഭാ ഫലങ്ങൾ കണക്കിലെടുത്ത്, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി മത്സരിക്കുന്നതിനായി പുനർനിർമ്മാണത്തിനാണ് പ്രധാന്യം നൽകുന്നതെന്ന് പാർട്ടി പറഞ്ഞു.
സമാജ് വാദി പാർട്ടിയുടെ സിറ്റിങ് സീറ്റുകളാണ് രാംപുർ, അസംഗഢ് ലോക്സഭാ മണ്ഡലങ്ങൾ. രാംപുർ എംപിയായിരുന്ന അസംഖാനും അസംഗഢ് എംപിയായിരുന്ന അഖിലേഷ് യാദവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാംപുരിൽ അസംഖാന്റെ ഭാര്യ തൻസീം ഫാത്തിമയെ ആണ് എസ്പി സ്ഥാനാർഥിയാക്കിയിട്ടുള്ളത്. അസംഗഢിൽ ധർമേന്ദ്ര യാദവാണ് സ്ഥാനാർഥി.
മായാവതിയുടെ ബിഎസ്പിയും സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നില്ലെന്നാണ് വിവരം.
ജൂൺ 23-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. 26-ന് ആണ് വോട്ടെണ്ണൽ.













