സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‌ലിയാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തില്‍ അപലപിച്ച് വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നടപടിയാണ്. സമൂഹത്തെ പിന്നോട്ടു നടത്തുന്ന ഇത്തരം പ്രവര്‍ത്തികളില്‍ സമൂഹ മനസാക്ഷി ഉണരണമെന്നും അധ്യക്ഷയുടെ പേരിലുള്ള വാര്‍ത്താകുറിപ്പിൽ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയെ അപമാനിച്ച മത നേതാവിന്റെ പേരോ സ്ഥാനമോ മറ്റെന്തിലും സൂചനയോ വാര്‍ത്തക്കുറിപ്പില്‍ നല്‍കാന്‍ വനിത കമ്മീഷന്‍ അധ്യക്ഷ തയ്യാറായിട്ടില്ല.
രാവിലെ മതനേതാവിന്റെ പെരുമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചിരുന്നു. ഒരു സ്ത്രീ വിരുദ്ധ നിലപാടിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. ആ വീഡിയോ താനും കണ്ടിരുന്നു. അത് ശരിയാണെങ്കില്‍ ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണ്. വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസമന്ത്രിയുമാണ് മറുപടി പറയേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പെരിന്തൽമണ്ണയിൽ മദ്രസാ വാർഷിക പരിപാടിയുടെ ഭാഗമായി നാടന്മന ചടങ്ങിൽ
സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പത്താം ക്ലാസ് മദ്രസ വിദ്യാര്‍ത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതാണ് അബ്ദുള്ള മുസലിയാരിനെ പ്രകോപിപ്പിച്ചത്. ‘ആരാണ് പെണ്‍കുട്ടിയെ വിളിച്ചത്.അങ്ങനത്തെ പെൺക്കുട്ടികളെയൊന്നും ഇങ്ങോട്ട് വിളിക്കണ്ട. ഇനി വിളിച്ചാൽ കാണിച്ചു തരാം എന്നുമായിരുന്നു മുസ്ലിയാരുടെ പ്രതികരണം. വീഡിയോ വയറലായതിനെ തുടർന്ന് വ്യാപക വിമർശനമാണ് അബ്ദുള്ള മുസ്‌ലിയാർക്ക് നേരെ ഉയർന്നത്.