മലപ്പുറം നഗരസഭയിലെ സിപിഎം കൗൺസിലർ കെ വി ശശികുമാറിനെതിരെ ലൈംഗീക പീഡന പരാതി. ശശികുമാര്‍ അദ്ധ്യാപകനായിരുന്ന ജില്ലയിലെ എയ്‌ഡഡ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്
അദ്ധ്യാപകനായി ജോലി ചെയ്യുന്ന സമയത്ത് ശശികുമാർ പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്ക് പിന്നാലെ ശശികുമാർ വാർഡ് അംഗത്വം രാജിവെച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിന് പിന്നാലെ അദ്ധ്യാപകജീവിതവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു
ഇതിന് താഴെയാണ് ആദ്യത്തെ ആരോപണം വരുന്നത്.
പരാതിയും ആരോപണവും ഉയർന്ന സമയത്ത് ശശികുമാർ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നതായും പറയുന്നുണ്ട്.
അറുപതോളം വിദ്യാർത്ഥിനികളെ പല കാലങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ പറയുന്നത്.
2019ൽ സ്കൂൾ അധികൃതരോട് വിദ്യാർത്ഥിനികൾ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടികൾ അദ്ധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
‘ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌കൂളിലെ 9 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോട് കൂടി സംസാരിക്കുകയും വിദ്യാര്‍ത്ഥിനികളുടെ ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളില്‍ പലരും ഇതില്‍ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും കെ വി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല. അതില്‍ 2019 ല്‍ പോലും കൊടുത്ത പരാതിയും എത്തിക്‌സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. വിദ്യാര്‍ത്ഥിനികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ പ്രതികരിക്കാന്‍ ആവാതെ പലപ്പോഴും അതിക്രമങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തില്‍ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തില്‍ കുട്ടികള്‍ അകപ്പെട്ടിരുന്നു. പുറത്തു പറഞ്ഞാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താല്‍ മാത്രം സഹിച്ചവരുമുണ്ട്. സമൂഹത്തില്‍ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂള്‍ അധികാരികള്‍ പെണ്‍കുട്ടികൾക്കൊപ്പം നിൽക്കാതെ ശശി കുമാറിനെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നത്. ‘- മീ ടൂ ആരോപണത്തിൽ പറയുന്നു.