രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജനകീയ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പ്രാണരക്ഷാര്‍ഥം ഒളിവില്‍ താമസിക്കുന്ന മഹിന്ദ രാജപക്‌സെയും മറ്റ് 15 പേരും വിദേശത്തേക്ക് കടക്കുന്നത് തടഞ്ഞു കൊണ്ട് കോടതി ഉത്തരവിട്ടു.
ഗോട്ടഗോഗാമ, മൈനാഗോഗാമ എന്നിവിടങ്ങളിൽ തിങ്കളാഴ്ച നടന്ന സമാധാനപരമായ പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫോർട്ട് മജിസ്‌ട്രേറ്റ് കോടതി ഇവരുടെ വിദേശയാത്ര വിലക്കിയതെന്ന് ന്യൂസ് 1സ്റ്റ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഗോട്ടഗോഗാമയിലും മൈനാഗോഗമയിലും ഗൂഢാലോചന നടത്തി ആക്രമണം ആസൂത്രണം ചെയ്തതായി തോന്നുന്നതായി സംശയം ഉള്ളതിനാൽ ഇതേക്കുറിച്ചുള്ള അന്വേഷണത്തിന് ഇടയിൽ മഹീന്ദയെയും മറ്റുള്ളവരെയും രാജ്യം വിടാൻ സമ്മതിക്കരുതെന്നും 17 വ്യക്തികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്നും അറ്റോർണി ജനറൽ നേരത്തെ കോടതിയിൽ അഭ്യർത്ഥിച്ചിരുന്നു.
പാർലമെന്റംഗങ്ങളായ ജോൺസ്റ്റൺ ഫെർണാണ്ടോ, പവിത്ര വണ്ണിയാരച്ചി, സഞ്ജീവ എദിരിമന്നെ, കാഞ്ചന ജയരത്‌നെ, രോഹിത അബേഗുണവർധന, സിബി രത്‌നായകെ, സമ്പത്ത് അതുകോരള, രേണുക പെരേര, സനത് നിശാന്ത, സീനിയർ ഡിഐജി ദേശബന്ധു തെന്നക്കോൺ എന്നിവരും വിലക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ വലിച്ചിഴച്ചതിന് താനും രാജ്യത്തിന്റെ പ്രസിഡന്റായ സഹോദരനും സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകളോളം നടന്ന പ്രതിഷേധത്തെ തുടർന്ന് മഹീന്ദ രാജപക്‌സെ ശ്രീലങ്കൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.