പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയില്‍ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ച് അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ കമ്മീഷൻ ആവശ്യപ്പെട്ടു.
സംഭവം നടന്ന സ്ഥലമായ പെരിന്തല്‍മണ്ണയിലെ പോലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസ് വിദ്യാര്‍ഥിയെ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത്. പെണ്‍കുട്ടി വേദിയിൽ കയറി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ലിയാര്‍ കുപിതനായി സംസാരിക്കുകയായിരുന്നു.
വിഡിയോ വയറലായതിനെ തുടർന്ന് വ്യാപക വിമർശനമാണ് അബ്ദുല്ല മുസ്ലിയാർക്ക് നേരെ ഉയർന്നത്. സമസ്ത നേതാവിന്റെ പ്രതികരണത്തിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തുവന്നിരുന്നു.