രാജ്യത്തെ വിലക്കയറ്റം അതിരൂക്ഷമായ അവസ്ഥയിലേക്ക് കുതിക്കുന്നതിനിടെ ഗത്യന്തരമില്ലാതെ അതിനു തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ച് ഉത്തരവായി. പാചകവാതക സബ്‌സിഡി പുനസ്ഥാപിക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. പാവപ്പെട്ടവര്‍ക്കൊപ്പമായിരുന്നു എക്കാലവും മോദി സര്‍ക്കാര്‍ എന്ന അവകാശവാദവും മുഴക്കിക്കൊണ്ടാണ് കേന്ദ്രധനകാര്യമന്ത്രി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത് എന്നത് കൗതുകകരമായി.
പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറയും. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് 10 രൂപ 40 പൈസയും ഡീസൽ 7 രൂപ 37 പൈസയും കുറയും.
ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകും എന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പല ഘട്ടങ്ങളിലായി നിർത്തലാക്കിയ സബ്സിഡിയാണ് ഇപ്പോൾ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് ഇന്ധനവിലയുടെ എക്സൈസ് തീരുവ കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നതാണ് ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ചത്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി മറ്റു ചില നിർണായക പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തി.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
ധനകാര്യമന്ത്രിയുടെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍: വളങ്ങൾക്ക് 1.10 കോടി രൂപയുടെ സബ്‌സിഡി. ഈ വർഷത്തെ ബജറ്റിലെ 1.05 ലക്ഷം കോടിക്ക് പുറമേയാണിത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും ഇടനിലക്കാരുടെയും കസ്റ്റംസ് തീരുവയിൽ ഇളവ്. സ്റ്റീലിന്റെ ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും. ചില സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ചുമത്തും.