ശനിയാഴ്ച ഡൽഹിയിലെ ജഹാംഗീർ പുരി പ്രദേശത്ത് ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായതിനെ തുടർന്ന് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി വാഹനങ്ങൾ അക്രമികൾ തകർക്കുകയും പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹനുമാന്‍ ജയന്തി റാലിയുടെ ശോഭായാത്ര എല്ലാ വര്‍ഷവും നടക്കാറുള്ളതാണ്. സാമുദായികമായി സംഘര്‍ഷത്തിന് സാധ്യതയുള്ള സ്ഥലമായ ജഹാംഗീര്‍ പുരിയിലും സമീപ പ്രദേശങ്ങളിലും പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നാല്‍ ജഹാംഗീര്‍ പുരിയിലെ കൗശല്‍ സിനിമ-യില്‍ റാലി എത്തിയപ്പോള്‍ കല്ലേറുണ്ടായി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ആറ് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമാധാനം നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹി സിപിയുമായും സ്‌പെഷ്യൽ സിപി ദീപേന്ദ്ര പഥക്കിനോടും സംസാരിക്കുകയും ക്രമസമാധാനം പാലിക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലെ കിംവദന്തികളോ വ്യാജവാർത്തകളോ ശ്രദ്ധിക്കരുതെന്ന് ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന ഡൽഹി പൗരന്മാരോട് അഭ്യർത്ഥിച്ചു.