നാക്കുപ്പിഴവിന് പ്രസിദ്ധനായ സി.പി.എം.നേതാവ് ഇ.പി.ജയരാജന്‍ പുതിയ പദവിയായ ഇടതു മുന്നണി കണ്‍വീനര്‍ ആയ ഉടനെ വാര്‍ത്ത സൃഷ്ടിക്കാനായി നടത്തിയ പ്രതികരണം പാളി. ഇ.പി.യുടെ പ്രസ്‌താവന സി.പി.എം. തന്നെ തിരുത്തിച്ചുവെന്ന് അദ്ദേഹം എഴുതിയ ഫേസ്‌ബുക്ക് കുറിപ്പില്‍ നിന്നും വ്യക്തം. മുസ്ലിം ലീഗിനെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ച ഇ.പി. ജയരാജന്റെ പ്രസ്താവന അനവസരത്തിലെന്ന് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നു. പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍.ഡി.എഫ് വിപുലീകരണമല്ല പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സി.പി.എം വ്യക്തമാക്കുന്നുണ്ട് . എല്‍.ഡി.എഫ് വിപുലീകരണം എന്ന വിഷയം പാര്‍ട്ടിയോ മുന്നണിയോ ഇതുവരെ എടുത്തിട്ടില്ല. മുസ്ലിം ലീഗിനോടുള്ള നിലപാടില്‍ പാര്‍ട്ടി പിന്നോട്ടു പോയിട്ടില്ല. ഇ.പിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അദ്ദേഹം ജാഗ്രത പുലര്‍ത്തണം. രാഷ്ട്രീയ നിലപാടുകള്‍ മറന്നുള്ള പ്രസ്താവനകള്‍ പാടില്ലെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദ്ദേശമുണ്ടായി.
തുടർന്ന് ലീഗിനെ സ്വീകരിക്കുമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജയരാജൻ തിരുത്തി . യു.ഡി.എഫിലെ അസംതൃപ്തര്‍ പുറത്തു വരട്ടെ എന്നാണ് താന്‍ ഉദ്ദേശിച്ചത്. ലീഗ് ഇടതു മുന്നണിയിലേക്ക് വരുമെന്നോ അങ്ങനെ വന്നാല്‍ സ്വീകരിക്കുമെന്നോ താന്‍ പറഞ്ഞിട്ടില്ല- അദ്ദേഹം വ്യക്തമാക്കി.
“മുസ്ലിംലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല. ലീഗില്ലാതെയാണ് എൽഡിഎഫ് ഭരണത്തിലെത്തിയതും തുടർഭരണം നേടിയതും. എൽഡിഎഫിന്റെ സീറ്റ് നില 91 ൽ നിന്നും 99 ആയി ഉയർന്നു. എൽഡിഎഫ് നയത്തിൽ ആകൃഷ്ടരായി കൂടുതൽ പേർ വരുന്നുണ്ട്. ഇതിൽ വ്യക്തികളും ഗ്രൂപ്പുകളുമുണ്ട്. അത്തരത്തിൽ എൽഡിഎഫ് വിപുലീകരിക്കപ്പെടും. വർഗീയഭീകരതയ്ക്കും ബിജെപിയുടെ ദുർഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണ്. ആ ഐക്യത്തിന് കേരളം മാതൃകയാണ്.”–സ. ഇ പി ജയരാജൻ, എൽഡിഎഫ് കൺവീനർ—ഇതാണ് ജയരാജന്റെ കുറിപ്പ്.