കോൺഗ്രസുമായി ദേശീയതലത്തിൽ രാഷ്ട്രീയ സഖ്യമില്ലെന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രമേയത്തിന് സിപിഎം 23-ാം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. ഓരോ പ്രദേശത്തും പ്രാദേശിക സഖ്യങ്ങൾ അതാത് സമയത്ത് തീരുമാനിക്കാം എന്നും രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പ്രമേയത്തിൽ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് നടന്നു. നാല് പേർ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തു.
കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം എന്ന നിലപാടിൽ പശ്ചിമ ബംഗാൾ ഘടകം ഉറച്ചു നിന്നിരുന്നു. ബംഗാളിനൊപ്പമായിരുന്ന പല സംസ്ഥാനഘടകങ്ങളും ഇത്തവണ ആ സഖ്യം പാളി എന്ന വാദമാണ് ഉന്നയിച്ചത്. കോൺഗ്രസിനെ ഒഴിവാക്കി സഖ്യം സാധ്യമല്ലെന്നായിരുന്നു ബംഗാളിൽ നിന്നുള്ള നേതാക്കൾ വാദിച്ചത്. പ്രാദേശിക പാർട്ടികളെ വിശ്വസിക്കാനാകില്ല എന്ന സംശയവും ഉയർത്തി.
ഹൈദരാബാദ് പാർട്ടി കോൺഗ്രസ് അംഗീകരിച്ചിട്ടുള്ള രാഷ്ട്രീയ നയത്തിനാണ് വീണ്ടും അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ബിജെപിക്കെതിരെ വിശാലമായ മതേതര കൂട്ടായ്മ ഉണ്ടാക്കുകയാണ് പ്രാഥമിക കാര്യം.. ഇടതുപാർട്ടികളുടെ ഐക്യം പരമാവധി വർധിപ്പിക്കണമെന്നും നിർദേശമുണ്ട്. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പു സഖ്യം വേണമെന്ന ബംഗാള്‍ ഘടകത്തിന്റെ താല്‍പര്യത്തിനെതിരാണ് പാര്‍ടി അംഗീകരിച്ചിരിക്കുന്ന രാഷ്ട്രീയ നയം. ഇക്കാര്യത്തില്‍ കേരളത്തിന്റെ വാദത്തിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.