സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് കണ്ണൂർ നായനാർ അക്കാദമി അങ്കണത്തിൽ പ്രൗഢോജ്ജ്വലമായ തുടക്കം. മുതിർന്ന പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള പതാക ഉയർത്തിയതോടെയാണ് അഞ്ചുനാൾ നീളുന്ന സമ്മേളനം സമാരംഭിച്ചത് .
അക്കാദമി മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ പ്രത്യേക ഹാളിലാണ് സമ്മേളനം. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും വിളംബരം ചെയ്ത് വിവിധ ഭാഷകളിലുള്ള മുദ്രാവാക്യങ്ങൾ അലയടിച്ചു.
നേതാക്കളും പ്രതിനിധികളും രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
കലാമണ്ഡലം ലതയുടെ നേതൃത്വത്തിൽ പിലാത്തറ ലാസ്യയിലെ കലാകാരികൾ നൃത്താവിഷ്കാരവും നിർവഹിച്ച പ്രാരംഭ ഗാനം സദസ്സിന് ഹൃദ്യാനുഭവമായി.
സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗവും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ അധ്യക്ഷനായി. രക്തസാക്ഷി – അനുശോചന പ്രമേയവും അദ്ദേഹം അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം പറഞ്ഞു.
സിപിഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ലോകത്തെ വിവിധ കമ്യൂണിസ്റ്റ് പാർടികളുടെയും ഇന്ത്യയിലെ ഇടതു പാർടികളായ ആർ എസ് പി , ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് , സിപിഐ ( എം എൽ) പാർടികളുടെയും സന്ദേശം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി അവതരിപ്പിച്ചു.
കഥാകൃത്ത് ടി പത്മനാഭൻ , സംവിധായകൻ ഷാജി എൻ കരുൺ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല , കവിയും ഗാന രചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നടൻമാരായ സന്തോഷ് കീഴാറ്റൂർ, ഹരിശ്രീ അശോകൻ, മധുപാൽ, ഗായിക സയനോര ഫിലിപ്പ്തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു.