2017-ല്‍ 42,000 വോട്ടിന് ജയിച്ചിടത്ത് ഇത്തവണ ആം ആദ്‌മി പാര്‍ടി സ്ഥാനാര്‍ഥിയോട് ദയനീയമായി തോറ്റ ശേഷം പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു തന്റെയും സംസ്ഥാനത്താകെ തന്റെ പാര്‍ടിയുടെയും പരാജയത്തില്‍ ഖേദിക്കുന്നില്ലെന്നു മാത്രമല്ല, ജനങ്ങള്‍ ഏറ്റവും മികച്ച തീരുമാനം സ്വീകരിച്ചുവെന്ന് പ്രഖ്യാപിക്കുകയാണ്.
ഇത്തരം മാനസികാവസ്ഥയുള്ള നേതാവിനെ ഇന്ത്യയില്‍ കോണ്‍ഗ്രസിന് വേറെ കിട്ടില്ല എന്ന് ഉറപ്പ്. ‘ജനങ്ങൾ മാറ്റം ആഗ്രഹിച്ചു. അവരുടെ തീരുമാനം തെറ്റില്ല. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. വിനയത്തോടെ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ധർമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസി എല്ലാ ബന്ധങ്ങളിൽനിന്നും മോചിതനാണ്. അവർ മരണത്തെ ഭയക്കുന്നില്ല.
ഞാൻ പഞ്ചാബിൽതന്നെ തുടരും. പഞ്ചാബിനെ അത്രമാത്രം സ്നേഹിക്കുന്ന ആൾ ജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ആലോചിക്കില്ല. എനിക്ക് ജനങ്ങളുമായുള്ള ബന്ധം പരിധികളില്ലാത്തതാണ്. അത് തിരഞ്ഞെടുപ്പിലെ വിജയ–പരാജയങ്ങളുമായി ബന്ധപ്പെട്ടതല്ല’– സിദ്ദു പറഞ്ഞു.
ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തുകയും ഇടയ്‌ക്ക് ആം ആദ്‌മി പാര്‍ടിയിലേക്ക് ചേക്കേറുമെന്ന ശ്രുതി ഉയര്‍ത്തുകയും പിന്നീട് കോണ്‍ഗ്രസില്‍ തന്നെ നിരന്തരം കലാപം ഉയര്‍ത്തി ജനത്തിന്റെ മനസ്സു മടുപ്പിക്കുകയും ചെയ്‌ത വ്യക്തിയാണ് സിദ്ദു. കോണ്‍ഗ്രസിന്റെ പരാജയത്തിന് സിദ്ദുവിന് ഒഴിഞ്ഞുമാറാന്‍ കഴിയാത്ത വിധം പങ്കുണ്ടെന്നതിന് രണ്ടു പക്ഷമില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇത്തരം വിചിത്രമായ പ്രതികരണം നടത്തുന്നത്.