പൊതുസ്ഥലങ്ങളിലും തെരുവുകളിലും മാംസ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കാൻ ത്രിപുര ഹൈക്കോടതി കഴിഞ്ഞ ആഴ്ച സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇത് സംബന്ധിച്ച ഏതാനും നിർദേശങ്ങളും കോടതി മുന്നോട്ട് വെച്ചു.
അറവുശാല സ്ഥാപിക്കുന്നതിനും ശാസ്ത്രീയമായ മാലിന്യ നിർമാർജനം ഉറപ്പാക്കുന്നതിനും ദീർഘകാല പദ്ധതി തയ്യാറാക്കണമെന്ന് അഗർത്തല മുനിസിപ്പൽ കോർപറേഷനോട് ഹൈക്കോടതി നിർദേശിച്ചു. കാശാപ്പ്ശാലകൾ പ്രവർത്തനക്ഷമമാകുന്നത് വരെ കാശാപ്പ് നടത്താൻ സ്ഥലം കണ്ടെത്തി നൽകാനും കോടതി നിർദേശിച്ചു.
കശാപ്പ് ചെയ്യുന്നതിനും വിൽക്കുന്നതിനും കൂടുതൽ ആളുകൾ ലൈസൻസിനായി അപേക്ഷിച്ചാൽ അത് പരിഗണിച്ച് തീർപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
എല്ലാ കശാപ്പ്ശാല പരിസരങ്ങളിലും പരിശോധന നടത്തുകയും ശുചിത്വം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുതേണ്ടതുമാണ്. വിൽപ്പനയ്‌ക്കായി എത്തിക്കുന്ന മാംസത്തിന്റെയോ മാംസ ഉൽപന്നങ്ങളുടെയോ ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നതിനായി വെറ്റെറിനറി വകുപ്പിന്റെ സഹായം തേടാനും ഹൈക്കോടതി അഗർത്തല മുനിസിപ്പൽ കോർപറേഷനോട് നിർദേശിച്ചു.
ത്രിപുരയിലുടനീളം തെരുവുകളിൽ നാൽക്കാലികളെ വിൽക്കുന്നതും കശാപ്പുചെയ്യുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ അങ്കൻ തിലക് പോൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയുടെയും ജസ്റ്റിസ് എസ് ജി ചതോപധ്യായയുടെയും ബെഞ്ച് നിർദേശങ്ങൾ നൽകിയത്.