വിഘടനവാദത്തിന്റെയും മുസ്ലീം ഭീകരവാദത്തിന്റെയും കേന്ദ്രമെന്ന് പൊതുവെ ധാരണയുള്ള ജമ്മു കാശ്മീരിൽ നിന്ന് പുറത്ത് വരുന്ന ഒരു വാർത്ത മതസൗഹാർദ്ദത്തിന്റെ സന്ദേശം കൊണ്ട് ശ്രദ്ധേയമാവുകയാണ്.
ശ്രീനഗറിലെ സബർവാൻ താഴ്വരയിലെ ‘ഗോപി തിരിത്ത്’ ശിവക്ഷേത്രം വർഷങ്ങളായി പരിപാലിക്കുന്നത് നിസാർ അഹമദ് അലൈയും, സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പിതാവും ചേർന്നാണ്.
ദിവസവും അമ്പലപരിസരം വൃത്തിയാക്കിയും പൂന്തോട്ടം പരിപാലിച്ചും അമ്പലമുറ്റത്ത് പച്ചക്കറി നാട്ടുപിടിപ്പിച്ചും അത് പരിപാലിച്ചും രാജ്യത്തിന്റെ മതസൗഹാർദ്ദ മുഖം ഉയർത്തിപ്പിടിക്കുകയാണ് ഈ മുസ്ലീം കുടുംബം.6 വർഷത്തിലധികമായി നിസാർ അഹമദ് അലൈയുടെയും പിതാവിന്റെയും ദിനചര്യയാണിത്.
കാശ്മീരിന്റെ ഏകതയയുടെ പ്രതിനിധികളായി നാട്ടുകാരും ഇവരെ കാണുന്നു. ‘അവർ വർഷങ്ങളായി ആ അമ്പലം പരിപാലിക്കുന്നു. അത് അവരുടെ കടമയെന്നോണമാണ് ചെയ്യുന്നത്. കാശ്മീരിന്റെ സാഹോദര്യത്തിന്റെ പ്രതീകങ്ങളാണവർ.’- നാട്ടുകാരനായ ഫിർദൗസ് വിദേശ മാധ്യമമായ എഎൻഐ യോട് പറഞ്ഞു.അവർക്ക് രണ്ടു പേർക്കും സാധിക്കാത്ത ദിവസങ്ങളിൽ മറ്റ് പ്രദേശവാസികളും അമ്പലം പരിപാലിക്കാൻ പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാന രീതിയിൽ അമ്പലം പരിപാലിക്കുന്ന നിരവധി മുസ്ലിം കുടുംബങ്ങൾ താഴ്വരയിൽ ഉണ്ടെന്ന് നാട്ടുകാരനായ ഉമർ പറയുന്നു. താഴ്‌വരയിലെ എല്ലാ മതക്കാരും പരസ്പര സ്നേഹത്തോടെയും ഐക്യത്തിലുമാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.