സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷ നേതാവിനെയും വിമർശിച്ച് ഗവർണർ വീണ്ടും രംഗത്ത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഗവർണറുടെ വിമർശനം.
പ്രതിപക്ഷ നേതാവിന് വിഷയങ്ങളിൽ പ്രതികരിക്കാൻ അറിയില്ലെന്നും മുൻ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ പക്വത ഇല്ലാതെ പെരുമാറുന്നുവെന്നും ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാണ് ബാലൻ ബാലിശമായി പെരുമാറുന്നതെന്നും ഗവർണർ പരിഹസിച്ചു.
ഗവർണർ നയ പ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ചതിൽ ഗവർണറെ പരിഹസിച്ചുകൊണ്ട് എ കെ ബാലൻ പരാമർശം നടത്തിയിരുന്നു.
രാജ്ഭവനെ പുറത്തു നിന്ന് നിയന്ത്രിക്കാൻ ഗവണ്മെന്റ് സെക്രട്ടറിക്ക് അവകാശമില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ പേഴ്സണൽ സെക്രട്ടറിമാരെ നിയമിക്കുന്നതിനെ സംബന്ധിച്ച് വീണ്ടും ഗവർണർ വിയോജിപ്പ് അറിയിച്ചു.
രണ്ട് വർഷം കൂടുമ്പോൾ മന്ത്രിമാരുടെ പേർസണൽ സ്റ്റാഫിനെ മാറ്റി നിയമിച്ച് പെൻഷൻ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇതിൽ ഫയൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ കേരളത്തിലെ ജനങ്ങളുടെ പണം ധൂർത്തടിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗവർണർ വ്യക്തമാക്കി.
ഗവർണർക്ക് സർക്കാരിനെ ഉപദേശിക്കാൻ അധികാരമുണ്ടെന്നും എന്നാൽ രാജ് ഭവനെ ഉപദേശിക്കാനും നിയന്ത്രിക്കാനും ഗവണ്മെന്റ് ഉദ്യോഗസ്ഥന് അധികാരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം, പൊതു ഭരണ സെക്രട്ടറിയെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ പ്രതികരിച്ചു.