മണിപ്പൂരിലെ അക്രമ സംഭവങ്ങൾക്ക് പിന്നാലെ ബിജെപി പ്രവർത്തകരും നേതാക്കളും കൂട്ടമായി കോൺഗ്രസിലേക്ക് ചേക്കേറുന്നു.
ബിജെപി സിറ്റിങ് എംൽഎ ആയ പി. ശരത്ചന്ദ്ര സിങ്, സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചതിന് പിറ്റേന്ന് തന്നെ ഒരു സംഘം അണികളുമായി കോൺഗ്രസിൽ ചേർന്നു. മുൻ മന്ത്രിയായിരുന്ന നിംഗ്തൗജം ബൈരൻ, നിംഗ്തൗജം ജോയ്കുമാർ സിങ് എന്നിവരും ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേർന്ന് കഴിഞ്ഞു.
12 ബിജെപി എംഎൽഎമാർ കൂടെ പാർട്ടിയിൽ ചേരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് പറഞ്ഞു.
മണിപ്പൂരിൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനെ തുടർന്ന് വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേരിയത്. നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബീരൻ സിങിന്റെയും കോലം കത്തിച്ച ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസുകളും കൊള്ളയടിച്ചു.
അർഹരായ ബിജെപി പ്രവർത്തകർക്ക് സീറ്റ് നൽകാതെ കോൺഗ്രസ് വിട്ട് എത്തിയവർക്ക് സീറ്റ് നൽകിയതാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. 60 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയിൽ 10 സ്ഥാനർഥികൾ കോൺഗ്രസ് വിട്ട് വന്നവരും 6 പേര് മറ്റ് പാർട്ടികളിൽ നിന്ന് എത്തിയവരുമായിരുന്നു.
മണിപ്പൂരിൽ സഖ്യ കക്ഷികൾ ഇല്ലാതെ ഒറ്റക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഈ സംഭവങ്ങളോടെ ഉണ്ടായിരിക്കുന്നത്. മണിപ്പൂരിൽ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 27-നും രണ്ടാം ഘട്ടം മാർച്ച് മൂന്നിനും നടക്കും