മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ഉക്രെയ്ൻ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ ബുധനാഴ്ച അറിയിച്ചു. സൈനീകഭ്യാസം മതിയാക്കി സൈനികർ ക്യാമ്പുകളിലേക്ക് മടങ്ങുന്നതിന്റെ ദൃശ്യങ്ങളും റഷ്യൻ സർക്കാർ ചാനൽ പുറത്തുവിട്ടു. ടാങ്കുകൾ, യുദ്ധ വാഹനങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ ക്രൈമിയയിൽനിന്നു തിരിച്ചെത്തിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
എന്നാല്‍, ഉക്രെയ്ൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. തങ്ങളുടെ നിരീക്ഷകരോ ഭൂമിയിലെ തെളിവുകളോ റഷ്യ പിന്മാറിയതിന് സൂചനകളൊന്നും നല്‍കുന്നില്ലെന്ന് ഉക്രെയ്ൻ അറിയിച്ചു.
ഉക്രെയ്‍ൻ അതിർത്തിയിൽനിന്നു സൈനികരുടെ ആദ്യസംഘത്തെ പിൻവലിക്കുമെന്നു റഷ്യ അറിയിച്ചതിനു പിന്നാലെയാണ് പുതിയ നടപടി.
ഉക്രെയ്ൻ അതിർത്തിയിൽ ഒന്നരലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ടെന്നും ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്നുമാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. റഷ്യയുടെ സേനാ പിന്മാറ്റം അമേരിക്കയും സ്ഥിരീകരിച്ചിട്ടില്ല. റഷ്യ ഉക്രെയ്നെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ബൈഡൻ കൂട്ടിചേർത്തു.













