അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറി. മിറാം തരോണിനെ ചൈനീസ് സൈന്യം, വാച്ച-ദാമൈ ഇന്ററാക്ഷൻ പോയിന്റിൽ വച്ച് ഇന്ത്യൻ സൈന്യത്തിന് കൈമാറിയെന്നും മെഡിക്കൽ പരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിച്ചായിരുന്നു കൈമാറ്റമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
വനത്തിൽ വേട്ടയ്ക്ക് പോയ സിയാങ് ജില്ലക്കാരനായ മിറാം തരോണിനെ ജനുവരി 18 മുതലാണ് കാണാതായത്. മിറാം തരോണിനെ കണ്ടെത്താൻ ഇന്ത്യൻ സേന ചൈനീസ് സൈന്യത്തിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് തരോണിനെ കണ്ടെത്തിയെന്ന് ചൈനീസ് സേന ഇന്ത്യയെ അറിയിച്ചത്.