• Home
  • kerala
  • കേരളത്തിലെ മെഡിക്കൽ, എഞ്ചിനീയറിങ് കോളേജുകളിൽ ലഹരി മാഫിയയുടെ വല മുറുകുന്നു…

കേരളത്തിലെ മെഡിക്കൽ, എഞ്ചിനീയറിങ് കോളേജുകളിൽ ലഹരി മാഫിയയുടെ വല മുറുകുന്നു…

കേരളത്തിലെ മെഡിക്കൽ, എഞ്ചിനീയറിങ് കോളേജുകളിൽ ലഹരി മാഫിയയുടെ വല മുറുകുന്നു. നേരത്തെ വിദ്യാർത്ഥികൾ ഉപയോക്താക്കൾ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ വിൽപ്പനക്കാർ കൂടിയായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പോലീസും എക്‌സൈസ് സംഘവും നടത്തിയ അന്വേഷണങ്ങളിലാണ് വിദ്യാർത്ഥികൾക്കിടയിലെ മൊത്ത, ചില്ലറ വ്യാപാരത്തിന്റെയും വ്യാപക ഉപയോഗത്തിന്റെയും തെളിവുകൾ പുറത്തു വന്നിരിക്കുന്നത്. എഞ്ചിനീയറും ഡോക്ടറുമാകേണ്ട വിദ്യാർത്ഥികൾ ലഹരിയുടെ ഇടനിലക്കാരാകുന്നത് വലിയ തോതിലുള്ള സാമൂഹ്യ ഭീഷണിയാണ് ഉയർത്തുന്നത്.

എറണാകുളം ജില്ലയിലെ കിഴക്കമ്പലം, ചേലക്കുളത്ത് മാരക ലഹരി ഉത്പന്നങ്ങളുമായി 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് ഇന്നലെ പിടിയിലായത്. 300 ഗ്രാം എംഡിഎംഎ യും, 15 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലും ഇവരുടെ പക്കൽ നിന്നും തിരുവനന്തപുരം ദക്ഷിണ മേഖലാ എക്‌സൈസ് സംഘം കണ്ടെടുത്തു. ചേലക്കുളത്ത് വിദ്യാർഥികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് ലഹരി മരുന്നുകൾ കണ്ടെത്തിയത്. ഉപയോഗം മാത്രമല്ല, ലഹരി ഉത്പന്നങ്ങളുടെ വിൽപ്പനയും വിദ്യാർത്ഥികൾക്ക് ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

കഴിഞ്ഞ ദിവസം മയക്കുമരുന്നുകളുമായി പിടിയിലായ മുളങ്കുന്നത് കാവ് ഗവ.മെഡിക്കൽ കോളേജ് വിദ്യാർത്ഥി ആക്വിൽ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. ഹൗസ് സർജൻമാരടക്കം മെഡിക്കൽ കോളേജിലെ 15 ഡോക്ടർമാർ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് ഹൗസ് സർജനായ ആക്വിൽ മൊഴി നൽകിയത്. 3 വർഷമായി ലഹരി ഉപയിക്കുന്നുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.എം ഡി എം എ അടക്കമുള്ള മാരക മയക്കുമരുന്നുകളാണ് ഇയാളിൽ നിന്നും പിടി കൂടിയത്. ഇയാൾ ഹൗസ് സർജൻസി പൂർത്തിയാക്കാൻ രണ്ടാഴ്ച കൂടിയേ ഉണ്ടായിരുന്നുള്ളൂ. മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റൽ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ.

വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗവും വിൽപ്പനയും തടയാൻ മതിയായ സംവിധാനങ്ങൾ ഇല്ലാതെ കുഴങ്ങുകയാണ് പോലീസും എക്‌സൈസും. രഹസ്യ വിവരങ്ങൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള അന്വേഷണ നടപടികൾ.ലഹരി മരുന്നുമായി ബന്ധപ്പെട്ട കുറ്റ കൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ടവർ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടത് അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *