സംസ്ഥാനത്ത് ഓണ്‍ലൈൻ ഭരണം മാത്രമാണ് നടക്കുന്നതെന്നും മന്ത്രിമാരിൽ മിക്കവരും സെക്രട്ടറിയേറ്റിലെ ഓഫീസിൽ എത്തിയിട്ട് ആഴ്ചകളായി എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോകുന്നതിന് മുൻപ് തന്നെ മന്ത്രാസഭായോഗങ്ങൾ ഓണ്‍ലൈനിലായിരുന്നു നടന്നിരുന്നത്. കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ചേർന്നത് 15 മിനിറ്റ് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോവിഡ് രൂക്ഷമായിട്ടും സർക്കാർ സംവിധാനങ്ങളൊന്നും ഉണർന്ന് പ്രവർത്തിച്ചില്ല. ആൾക്കൂട്ടം നിയന്ത്രിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ജനങ്ങളെ വിധിക്കും രോഗത്തിനും സർക്കാർ വിട്ടുകൊടുത്തിരിക്കുകയാണ്. കോവിഡ് രൂക്ഷമാകുമെന്ന ഐസിഎംആറിന്റെ മുന്നറിയിപ്പും നിർദ്ദേശങ്ങളും അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ചില കോളജുകൾ കേന്ദ്രീകരിച്ച് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടും സ്ഥാപനങ്ങൾ അടയ്ക്കാൻ സർക്കാർ തയാറായില്ല. കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് വേണ്ടിയാണ് സർക്കാർ അടയ്ക്കാതിരുന്നത്-രമേശ് ആരോപിച്ചു.













