സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസിനെ സമ്മർദ്ദത്തിൽ ആഴ്ത്തിയ നടുവിൽ പഞ്ചായത്തിൽ അരങ്ങേറുന്നത് നടകീയ രംഗങ്ങൾ. എ ഐ ഗ്രൂപ്പ് തർക്കത്തിൽ പെട്ട് നഷ്ടമായ നടുവിൽ ഗ്രാമപഞ്ചായത്ത് തിരിച്ച് പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.
എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായ കോൺഗ്രസ് സ്ഥാനാർഥി ബേബി ഓടമ്പള്ളിയെയും കോൺഗ്രസ് റിബലായി മത്സരിച്ചു വിജയിച്ച രേഖ രഞ്ജിത്തിനെയും ഉൾപ്പെടെ 4 പേരെ തിരിച്ചെടുക്കുന്നതോടെ ഒരു വർഷം നീണ്ടുനിന്ന നാടകീയത നിറഞ്ഞ രാഷ്ട്രീയത്തിനാണ് അവസാനമാകുന്നത്.വൈസ് പ്രസിഡന്റ് ആയിരുന്ന രേഖ രഞ്ജിത്ത് ഇന്നലെ രാജി വെച്ചു.
കെ സി ജോസഫിന്റെ തട്ടകമായിരുന്ന ഇരിക്കൂർ നിയോജക മണ്ഡലത്തിലെ നടുവിൽ ഗ്രാമ പഞ്ചായത്ത് 40 വർഷത്തോളമായി കോൺഗ്രസ് അടക്കി വാഴുകയായിരുന്നു.എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി പി എം പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർഥി ബേബി ഓടമ്പള്ളി പ്രസിഡന്റും കോൺഗ്രസ് റിബലായി മത്സരിച്ച രേഖ രഞ്ജിത് വൈസ് പ്രസിഡന്റുമായതോടെ യുഡിഫ് ന് പഞ്ചായത്ത് നഷ്ടമായി.
ആകെയുള്ള 19 അംഗങ്ങളിൽ എൽഡിഫിന്റെ 7 അംഗങ്ങൾ ഉൾപ്പെടെ 11 പേർ ബേബി ഓടമ്പള്ളിക്ക് വോട്ട് ചെയ്ത് പ്രസിഡന്റ് ആക്കുകയായിരുന്നു. കോൺഗ്രസ് നിശ്ചയിച്ച ഔദ്യോഗിക സ്ഥാനാർഥി അലക്സ് ചുനയംമാക്കലിന് 8 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.ഐ ഗ്രൂപ്പിലെ 2 അംഗങ്ങളാണ് ബേബിയുടെ പേര് നിർദേശിച്ചതും പിന്താങ്ങിയതും. ഇവർ തന്നെ രേഖ രഞ്ജിത്തിനെയും പിന്തുണച്ചു. 11 വോട്ടുകൾ ഇവർക്ക് ലഭിച്ചു.
തെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസിലെ 8 അംഗങ്ങളിൽ 4 അംഗങ്ങൾ വീതം ഇരു ഗ്രൂപ്പുകൾക്കുമുണ്ടായിരുന്നു. എന്നാൽ ഐ ഗ്രൂപ്പിലുള്ള അലക്സ് ചുനയംമാക്കൽ എ ഗ്രൂപ്പിലേക്ക് മാറി പ്രസിഡന്റ് സ്ഥാനർഥിത്വം ഉറപ്പിക്കുകയായിരുന്നു. എ ഗ്രൂപ്പിന് മറുപടിയെന്നോണമാണ് ബേബി ഓടമ്പള്ളി എൽഡിഫ് പിന്തുണയോടെ പ്രസിഡന്റ് ആയത്.
ഔദ്യോഗിക തീരുമാനത്തിന് എതിര് നിന്നതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട 4 പേരിൽ 3 പേർ പ്രസിഡന്റിന് നൽകിയ പിന്തുണ പിൻവലിക്കും ഇതോടെ പ്രസിഡന്റിന് സ്ഥാനം ഒഴിയേണ്ടി വരും. ഇതോടെ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി പ്രസഡന്റ് ആകും. അംഗങ്ങളെ കോൺഗ്രസിൽ തിരിച്ചെടുക്കുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നേരത്തെ പൂർത്തിയായിരുന്നു. കോൺഗ്രസിനകത്തെ എ ഐ തർക്കങ്ങൾക്ക് ഇരയാവുകയായിരുന്നു യഥാർത്ഥത്തിൽ നടുവിൽ പഞ്ചായത്തിലെ കോൺഗ്രസ് രാഷ്ട്രീയം.













