എസ്.എഫ്.ഐ. പ്രവര്‍ത്തകനായ ധീരജിനെ കൊന്ന കേസില്‍ മുഖ്യപ്രതിയായ നിഖിലിനെ കൈവിടില്ലെന്നും ധീരജിനെ കുത്തിയത് നിഖിലാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടില്ലെന്നും കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്‍ തിരുവനന്തപുരത്ത് പ്രസ്താവിച്ചു.
നിഖിൽ പൈലി ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തത്. പ്രതികൾക്ക് എല്ലാ നിയമ സഹായവും നൽകും. കുത്തിയത് ആരെന്ന് പൊലീസ് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിഖിൽ പൈലിയെ എസ്എഫ്ഐ പ്രവർത്തകർ ഓടിച്ചു. അതിനിടെ ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് എങ്ങനെയാണ് കെഎസ്‍യുവിന്റെ തലയിൽ വരുന്നുവെന്ന് കെ സുധാകരൻ ചോദിച്ചു.
തന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ് താൻ. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുവാണ് ആ കുട്ടി. ഒരു ജീവൻ പൊലിഞ്ഞത് ദുഃഖകരമായ സംഭവമാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല. സിപിഎം ഭരണത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് 54 കൊലപാതകമുണ്ടായി. 28 എണ്ണത്തിൽ സിപിഎമ്മാണ് പ്രതിയായത്.
12 എണ്ണത്തിൽ ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോൺഗ്രസിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധീരജിനെ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാവാത്ത പൊലീസ് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













