ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ ആരംഭിക്കും. ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില്‍ ഒമ്പതിനെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്പിലാണ് അവസാനിക്കുന്നത്.
തളിപ്പറമ്പ് പാലക്കുളങ്ങരയിലെ വീട്ടുവളപ്പിനു തൊട്ടടുത്തുള്ള സ്ഥലത്തായിരിക്കും ശവസംസ്‌കാരം.
ചൊവ്വാഴ്ച പോസ്റ്റുമോട്ടത്തിന് ശേഷം ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി, തൃശ്ശൂര്‍, കുന്നംകുളം, എടപ്പാള്‍, കോട്ടക്കല്‍, തേഞ്ഞിപ്പാലം, കോഴിക്കോട്, കൊയിലാണ്ടി, വടകര വഴി മാഹിയില്‍ വെച്ച് കണ്ണൂർ ജില്ലയില്‍ പ്രവേശിക്കുന്നു.

കണ്ണൂർ ജില്ലയില്‍ മാഹിപ്പാലം, തലശ്ശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാര്‍, തോട്ടട ഗവ.പോളിടെക്നിക്ക്, താഴെചൊവ്വ, കണ്ണൂര്‍ തെക്കി ബസാര്‍, പുതിയതെരു, പാപ്പിനിശ്ശേരി പഞ്ചായത്ത്, കല്യാശ്ശേരി, ധര്‍മ്മശാല എന്നിവിടങ്ങളില്‍ ആബുലന്‍സ് വാഹനത്തില്‍ വെച്ച് തന്നെ മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കും. തളിപ്പറമ്പ് കെ കെ എന്‍ പരിയാരം സ്മാരക ഹാളില്‍ പൊതുദര്‍ശനത്തിന് സൗകര്യമുണ്ടാക്കും.

സി.പി.ഐ(എം) തളിപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വീടിനടുത്തുള്ള സ്ഥലത്താണ് ശവസംസ്കാര ചടങ്ങ് നടക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതല്‍ തളിപ്പറമ്പ് ടൗണില്‍ ഹര്‍ത്താല്‍ ആചരിക്കും. ഹര്‍ത്താലില്‍ നിന്ന് മെഡിക്കല്‍ ഷോപ്പുകളെയും, ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്.
വൈകുന്നേരം 4 മണി മുതല്‍ തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ ധീരരക്തസാക്ഷിയുടെ ഫോട്ടോയുടെ മുമ്പില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കും. ഈ ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് സി.പി.ഐ(എം) ജില്ലാസെക്രട്ടറി എം വി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.













