ഒരു പെണ്ണ് തേൻ കെണി ഒരുക്കി വലയില്‍ വീഴ്‌ത്താന്‍ കാത്തിരുന്നാല്‍ ഈയാംപാറ്റയെപോലെ വീണ് മാനവും പണവും നഷ്ടമാകുന്ന പുരുഷ ജന്മങ്ങള്‍ അവസാനിക്കുന്നില്ല…തൃശ്ശൂരില്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം രജിസ്‌റ്റര്‍ ചെയ്‌ത കേസ് പുരുഷന്റെ മോഹമണ്ടത്തരങ്ങളുടെ അവസാനത്തെ ഉദാഹരണമല്ല…
സംഭവം ഇങ്ങനെയാണെന്ന് പൊലീസ് പറയുന്നു. ചേലക്കര സ്വദേശിനി സിന്ധു എന്ന 37-കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. സമൂഹമാധ്യമം വഴി സിന്ധു പാലക്കാട് ചന്ദ്രനഗര്‍സ്വദേശിയെ പരിചയപ്പെടുന്നു. തൃശ്ശൂരിലെ സ്വകാര്യ ഫ്‌ലാറ്റിലേക്ക് സിന്ധു ഇയാളെ വിളിച്ചു വരുത്തി. യുവാവ് ആ വലയില്‍ പൊടുന്നനെ തന്നെ വീണു. സിന്ധവിന്റെ സമ്മതത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു.
സംഗതി കഴിഞ്ഞപ്പോള്‍ സിന്ധുവിന്റെ കാമുകീ ഭാവം മാറി. പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും അപമാനിക്കുകയും ചെയ്യും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അതിഥിയായ കാമുകൻ ധരിച്ചിരുന്ന സ്വർണ ഏലസും സ്വർണമാലയും ലോക്കറ്റും അടക്കം മൂന്നര പവൻ സ്വർണാഭരണങ്ങൾ നിർബന്ധിച്ച് ഊരി വാങ്ങുകയും ചെയ്തു.
പിന്നീട് ഒരു ദിവസം ഏലസും സ്വർണ ലോക്കറ്റും തിരികെ തരാം എന്ന് പറഞ്ഞ് ഇയാളെ ഷൊർണൂരിലെ ഒരു ലോഡ്ജിലേക്ക് വിളിച്ചു വരുത്തി. കാമുകൻ രഹസ്യമായി അമാന്തമില്ലാതെ ഹാജരായി, അപ്പോഴും കെണി തിരിഞ്ഞില്ല. അവിടെ വെച്ചും ആദ്യം പ്രലോഭനവും പിന്നെ മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തലും .
പിന്നെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കും എന്നും ഭീഷണിപ്പെടുത്തി 1,75,000 രൂപ കൈക്കലാക്കുകയും ചെയ്തു. അതിനുശേഷവും യുവതി ഇയാളെ ഫോണിൽ ബന്ധപ്പെട്ട് പത്ത് ലക്ഷം രൂപ തന്നില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. പാവം കാമി…
ഗത്യന്തരമില്ലാതെ യുവാവ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പരാതിക്കാരനെക്കൊണ്ട് പൊലീസ്തൃശൂരിലേക്ക് വിളിച്ചു വരുത്തി പിടികൂടി . സിന്ധുവിന്റെ മൊബൈൽ ഫോണിൽ നിന്നു ഇരുവരും തമ്മിലുള്ള ചൂടുള്ള വാട്സ് ആപ്പ് ചാറ്റുകളും, ശബ്ദ സന്ദേശങ്ങളും ചിത്രങ്ങളും എല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.