ത്രിപുരയില്‍ ഇപ്പോള്‍ പൊലീസ് രാജ് ആണ്. അഭിപ്രായ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും ഇല്ലെന്ന് തെളിയിച്ചുകൊണ്ട് ത്രിപുര പോലീസ് 68 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും 32 ഫേസ് ബുക്ക് അക്കൗണ്ടുകള്‍ക്കും രണ്ട് യു-ട്യൂബ് അക്കൗണ്ടുകള്‍ക്കും എതിരെ യു.എ.പി.എ. ചുമത്തി കേസ് എടുത്തിരിക്കയാണ്. ഇതില്‍ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളും ഉള്‍പ്പെടുന്നു. വാര്‍ത്തകള്‍ അയക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉപയോഗിച്ച അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി. മാത്രമല്ല, സമൂഹമാധ്യമ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നവംബര്‍ മൂന്നിന് പടിഞ്ഞാറന്‍ ത്രിപുര പോലീസ് ട്വിറ്ററിന് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ട് ഉടകള്‍ക്കെതിരെ യു.എ.പി.എ. കേസ് ഉണ്ടെന്നാണ് കാരണം പറഞ്ഞിരിക്കുന്നത്.
ഏതാനും ആഴ്ചകളായി ത്രിപുരയില്‍ നടക്കുന്ന സാമൂദായിക കലാപത്തെക്കുറിച്ചും അതില്‍ മുസ്ലീങ്ങളുടെ വസ്തുവകകളും ആരാധനാലയങ്ങളും ആക്രമിക്കപ്പടുന്നതിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് യു.എ.പി.എ. ചുമത്തിയിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ നടത്തിവരുന്ന ആക്രമണങ്ങളെപ്പറ്റി സ്വതന്ത്രമായ അന്വേഷണം നടത്തി വിവരങ്ങള്‍ പുറത്തുവിട്ട രണ്ട് ഡൽഹി അഭിഭാഷകർക്കെതിരെയാണ് ആദ്യം യു.എ.പി.എ. ചുമത്തിയത്.
വെസ്റ്റ് അഗർത്തല പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ ഉടമകൾക്കെതിരെ ഐപിസി സെക്ഷൻ 153 എ (വിദ്വേഷം വളർത്തൽ), 153 ബി (ദേശീയ ഉദ്ഗ്രഥനത്തിന് ദോഷകരമായ ആരോപണങ്ങൾ), 469 എന്നിവ ചുമത്തിയാണ് ഇന്റർനെറ്റ് കമ്പനികൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ 471 (വ്യാജരേഖ), 503 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 504 (സമാധാന ലംഘനത്തെ പ്രോത്സാഹിപ്പിക്കൽ ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നിവയും യുഎപിഎയുടെ 13-ാം വകുപ്പും ചുമത്തിയിരിക്കയാണ്.
തുടക്കത്തിൽ 150 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മപരിശോധനയ്‌ക്കായി ലിസ്‌റ്റ് ചെയ്‌തിരുന്നെങ്കിലും, ഉള്ളടക്കത്തിന്റെ സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷം 101 അക്കൗണ്ടുകൾ കണ്ടെത്തിയതായും അവയിൽ “വിദ്വേഷം സൃഷ്‌ടിക്കാനുള്ള സാധ്യത” ആരോപിക്കാവുന്ന “ക്ഷുദ്ര പ്രചാരണം” ഉണ്ടെന്നുമാണ് പോലീസ് പറയുന്നത്.
മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും പുറത്തുവിടുന്ന വാര്‍ത്തകളെല്ലാം നുണകളാണെന്നും വ്യാജവാര്‍ത്തകളാണെന്നുമാണ് പൊലീസ് വ്യാഖ്യാനിക്കുന്നത്. സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ സഹായിക്കാനാണ് ഈത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും പൊലീസ് ആരോപിക്കുന്നു.
ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലും യു.എ.പി.എ. കേസ് ചുമത്തിയിരിക്കുന്ന നടപടിയില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. അഭിപ്രായ, മാധ്യമസ്വാതന്ത്ര്യത്തിനു മീതെയുള്ള ഈ കടന്നാക്രമണത്തില്‍ നിന്നും പിന്‍മാറണമെന്ന് ഗില്‍ഡ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.