കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷപദവിയില്‍ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് യുദ്ധം നയിച്ച നേതൃനിരയെ പാടെ അവഗണിച്ച് ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി പുനസ്സംഘടന. സുരേന്ദ്രന്റെ സംരക്ഷകനായ വി.മുരളീധരന്‍ വീണ്ടും ശക്തനായി മാറിയ പുതിയ മാറ്റങ്ങളില്‍ മുരളീധര-സുരേന്ദ്ര വിരുദ്ധരായ എല്ലാവര്‍ക്കും തിരിച്ചടിയാണ് ഏറ്റത്.
ഏറ്റവും പ്രമുഖ വിമതനായ പി.കെ.കൃഷ്‌ണദാസിന് വെറും ക്ഷണതാവിന്റെ പദവി മാത്രം നല്‍കിയപ്പോള്‍ ഇതേ പദവിയില്‍ മറ്റൊരാളെ വെച്ചിട്ടുള്ളത് ബി.ജെ.പി.യില്‍ വലിയ സംഘടനാപരിചയം ഒന്നമില്ലാത്ത ഇ.ശ്രീധരനെ ആണ് എന്നതിലൂടെ കൃത്യമായ ഒരു സന്ദേശം നല്‍കിയിരിക്കുന്നു. മുരളീധരന് പുറമേ സമിതിയിലേക്ക് വന്നിരിക്കുന്നത് കുമ്മനം രാജശേഖരനാണ് എന്നതും ശ്രദ്ധേയമാണ്. സുരേന്ദ്രനോട് തന്ത്രപരമായ അകലം പാലിക്കുകയും അതേസമയം ദേശീയ നേതൃത്വത്തോട്ട് കൃത്യമായ വിധേയത്വം പാലിക്കുകയും ചെയ്യുന്ന കുമ്മനത്തെ പരിഗണിച്ചതിലും ചില സന്ദേശങ്ങള്‍ ഉണ്ട്.
സുരേന്ദ്രന്റെ ഒതുക്കലിന് പാത്രമായ ശോഭാ സുരേന്ദ്രനെ ദേശീയ സമിതിയില്‍ നിന്നും ഒഴിവാക്കിയെന്നത് വലിയൊരു തിരിച്ചടിയാണ് ശോഭയ്‌ക്കും അവരെ പിന്തുണക്കുന്ന വിമതര്‍ക്കും. ദേശീയതലത്തില്‍ നിന്നും ശോഭയെ എടുത്തു പുറത്തു നിര്‍ത്തിയതും മുരളീധരന്റെ കളിയുടെ ഭാഗമായാണ് കരുതുന്നത്. ബി.ജെ.പി.ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചുവരുന്ന മുതിര്‍ന്ന അംഗം ഒ.രാജഗോപാലിനെയും ഒഴിവാക്കി.
എ പി അബ്ദുള്ള കുട്ടി വൈസ് പ്രസിഡന്റായും ടോം വടക്കന്‍ വക്താവായും തുടരും. യുവമോര്‍ച്ച ദേശീയ അധ്യക്ഷനായി തേജസ്വി സൂര്യ തുടരും. ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങിയവർ നിര്‍വാഹക സമിതി അംഗങ്ങളാണ്.