യു.പി.യിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ ഇടയിലേക്ക് വാഹനമിടിച്ച് കയറ്റി കൊന്ന കേസിലെ മുഖ്യപ്രതിയാകേണ്ടയാളായ ആശിഷ് മിശ്രയ്‌ക്കെതിരെ പൊലീസ് ഹാജരാകല്‍ നോട്ടീസ് നല്‍കിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലെന്നാണ് പൊലീസ് പറയുന്നത്. സുപ്രീംകോടതി ഉത്തരവ് വന്നതോടെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്മിശ്രയുടെ മകനായ ആശിഷ് മിശ്രയെ പൊലീസ് ചോദ്യം ചെയ്യാന്‍ ഇന്ന് രാവിലെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. പക്ഷേ അതിനു മുമ്പു തന്നെ ആശിഷ് മിശ്ര സ്ഥലം വിട്ടിരുന്നു. ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത് നേപ്പാളിലും ചിലപ്പോള്‍ ഉത്തരാഖണ്ഡിലും ആയിട്ടാണ്. ഇന്ന് രാവിലെ ആശിഷിന്റെ ഫോണ്‍ ലൊക്കേഷന്‍ കാണിക്കുന്നത് ഉത്തരാഖണ്ഡിലാണ്. ആശിഷിനൊപ്പം ഒളിച്ചോടാന്‍ തുണയായി പോയിരിക്കുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവ് അഖിലേഷ് ദാസിന്റെ അനന്തരവന്‍ അങ്കിത് ദാസ് ആണെന്നും പൊലീസ് പറയുന്നു.
ലഖിംപൂര്‍ ഖേരിയിലേക്ക് ഇന്നും വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ വന്നു കൊണ്ടിരിക്കുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദുവിനെ നേരത്തെ പൊലീസ് തടഞ്ഞുവെച്ചു എങ്കിലും ഇപ്പോള്‍ വിട്ടയച്ചിരിക്കയാണ്. സിദ്ദു ലഖിംപൂര്‍ ഖേരിയിലേക്ക് യാത്ര തിരിച്ചു.
അവർ ഇരകളുടെ കുടുംബങ്ങളെ കാണും. ഹരിയാന കോൺഗ്രസ് ഇൻചാർജ് വിവേക് ബൻസാൽ, സംസ്ഥാന പ്രസിഡന്റ് കുമാരി സെൽജ എന്നിവരും ലഖിംപൂരിലെത്തി.
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്ന് ബഹ്റൈച്ചിലേക്ക് പോകും.. മരിച്ച രണ്ട് കർഷകരുടെ കുടുംബങ്ങളെ അദ്ദേഹം കാണും.
അകാലിദളിന്റെ അഞ്ചംഗ സംഘം ലക്നൗവിൽ എത്തി. മുൻ കേന്ദ്ര മന്ത്രി ഹർസിമ്രത് കൗറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ലഖിംപൂരിലേക്ക് പുറപ്പെട്ടു.
സർക്കാരിന്റെ മക്കൾക്ക് പ്രത്യേക നിയമവും പാവപ്പെട്ട കർഷകന് പ്രത്യേക നിയമവുമാണെന്ന് ഹർസിമ്രത് കൗർ യുപി സർക്കാരിനെ വിമർശിച്ചു.