ജയ്ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം വൃദ്ധനെ ഹിന്ദുയുവാക്കള്‍ മര്‍ദ്ദിച്ചെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ പത്രപ്രവര്‍ത്തക റാണാ അയൂബിന് മുൻകൂർ ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നാലാഴ്ച നടപടികൾ തടഞ്ഞത്. ഉത്തര്‍പ്രദേശിലെ കോടതിയെ സമീപിക്കാനായി റാണാ അയൂബ് മുന്‍കൂര്‍ജാമ്യം തേടുകയായിരുന്നു.
ഗാസിയാബാദിലെ ലോണി ബോര്‍ഡര്‍ പൊലീസാണ് റാണാ അയൂബിനെതിരെ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (മതകലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കല്‍), 153എ (വിവിധ സംഘങ്ങള്‍ തമ്മില്‍ സ്പര്‍ധ സൃഷ്ടിക്കല്‍), 295എ (മതവികാരം ഇളക്കിവിടുക എന്ന ഉദ്ദേശ്യത്തോടെ മനപൂര്‍വ്വം ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കല്‍), 505 (പൊതു കുഴപ്പം സൃഷ്ടിക്കാനുള്ള പ്രസ്താവനയിറക്കല്‍), 120ബി (കുറ്റകൃത്യം ചെയ്യാനുള്ള ഗൂഡാലോചന) എന്നിവയാണ് റാണ അയൂബിന്റെ പേരിലുള്ള കുറ്റങ്ങൾ.