വേനൽ കൊടും ചൂടിലേക്ക് നീങ്ങുമ്പോൾ വാഹന ഉടമകളോട് ജാഗ്രതപുലർത്തണമെന്ന നിർദ്ദേശവുമായി യുഎഇ ഭരണകൂടം.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ അംഗീകൃത വർക്ക് ഷോപ്പുകളിലൂടെ ചെയ്തുതീർക്കണം. ചുട്ടുപഴുത്ത റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ടയർ മുതൽ ഇലക്ട്രിക്കൽ ഘടകങ്ങളുടെ വരെ കാര്യത്തിൽ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ തീപിടിത്ത സാധ്യതവർധിക്കുമെന്നും പോലീസ് പറഞ്ഞു.
പെട്രോൾ ചോർച്ചയും ഷോർട് സർക്യൂട്ടും വാഹനം തീ പിടിക്കാൻ പ്രധാന കാരണമാണ്.തീപിടിക്കാനിടയുള്ള സാധനങ്ങളായ ലൈറ്ററുകൾ, പെർഫ്യൂമുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ വാഹനത്തിൽ വയ്ക്കരുത്,
ടാങ്ക് നിറയെ ഇന്ധനം അടിക്കുന്നത് ഒഴിവാക്കണം, ടാങ്കിലെ 10% സ്ഥലം ഒഴിഞ്ഞു കിടക്കണം, ടയറിൽ എയർ കൃത്യമാകണം എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
ചൂടൻ യാത്രകൾ കൂളാക്കാം സുരക്ഷിതമാക്കാം
ടയറിൽ നൈട്രജൻ ഉപയോഗിക്കാം
വിണ്ടുകീറിയ ടയറുകൾ ഒഴിവാക്കാം
എല്ലാ ടയറുകളിലും എയർ തുല്യാനുപാതം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം
വാഹനത്തിൽ ഫയർ എസ്ടിൻക്വിഷെർ സൂക്ഷിക്കാം അവയുടെ കാലാവധിയും പരിശോധിച്ചു ഉറപ്പുവരുത്താം.
പാർക്ക് ചെയ്ത വാഹനത്തിനുള്ളിൽ ഉടൻ പ്രവേശിക്കാതിരിക്കാം
20 സെക്കൻഡ് വരെ ഡോർ തുറന്നിട്ട് ചൂടു വായു പുറത്തുപോകാൻ അനുവദിക്കുക.
ടിഷ്യു പേപ്പറോ ടവലോ ചെറുതായി നനച്ച് ചൂടുപിടിച്ച സ്റ്റിയറിങ് വീലും ഗിയർ നോബും സീറ്റ് എന്നിവ തുടയ്ക്കുക.
വിൻഡോ അൽപം താഴ്ത്തി എസി പ്രവർത്തിപ്പിച്ച് റീസർക്കുലേഷൻ മോഡിൽ വയ്ക്കുക. പാർക്ക് ചെയ്യുമ്പോൾ വിൻഡോ ഗ്ലാസ് ചെറുതായി താഴ്ത്തി വച്ചാൽ വാഹനത്തിനുള്ളിൽ വായുസഞ്ചാരമുണ്ടാകും.
മണൽക്കാറ്റ് ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളിൽ ഇങ്ങനെ ചെയ്യരുത്.