വിവാദമായ സ്വർണക്കടത്തു കേസിൽ എം.ശിവശങ്കറിന്റെ വാദങ്ങളുടെ മുന ഒടിച്ചു കൊണ്ട് സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ പുറത്തിറങ്ങി. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള അടുപ്പം വെളിപ്പെടുത്തുന്ന ചിത്രങ്ങളടക്കം പുസ്തകത്തിലുണ്ട്. തൃശ്ശൂര്‍ കറന്റ് ബുക്സ് ആണ് സ്വപ്നയുടെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. സ്വപ്നയുടെയും ശിവശങ്കറിന്റെയും സ്വകാര്യ നിമിഷങ്ങളുള്ളതും മാധ്യമങ്ങളില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതുമായ ഫോട്ടോകളും വിവരങ്ങളും ഈ പുസ്തകത്തിലുണ്ടെന്ന് പ്രസാധകര് പറയുന്നുണ്ട്.
സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുപറഞ്ഞ കാര്യങ്ങൾക്കു പുറമേ അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ശിവശങ്കറുമായുള്ള വിവാഹം, ശിവശങ്കറുമൊത്ത് ഡിന്നർ കഴിക്കുന്നത്, ശിവശങ്കറും വീട്ടിലെ മറ്റു ബന്ധുക്കളുമായുള്ള ചിത്രം എന്നിങ്ങനെ ശിവശങ്കറുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന സ്വകാര്യ ചിത്രങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ നൽകിയ താലിയും പുടവയും അണിഞ്ഞും, ജന്മദിനാഘോഷങ്ങളിൽ എടുത്ത ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങളെല്ലാം ഭംഗ്യന്തരേണ നിഷേധിച്ചും സ്വപ്ന സുരേഷുമായി ബന്ധപ്പെടുത്തിയുള്ള വിവാദങ്ങള്‍ കേവലം അപവാദങ്ങളാണെന്നു സൂചിപ്പിച്ചും എം.ശിവശങ്കര്‍ എഴുതിയ ആത്മകഥ അശ്വത്ഥാമാവ് വെറും ഒരാന എന്ന പുസ്തകം ഏതാനും മാസം മുമ്പാണ് പുറത്തുവന്നത്. ആ പുസ്തകം സൃഷ്ടിച്ച പ്രകോപനമാണ് സ്വപ്നയെ പുസ്തകരചനയിലേക്ക് നയിച്ചത് എന്നത് വ്യക്തമാണ്. കാരണം ശിവശങ്കര്‍ സാറിനെതിരെ താന്‍ ഒന്നും പറയില്ല എന്ന് സ്വപ്ന ആദ്യകാലത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശിവശങ്കറിന്റെ പുസ്തകം ഇറങ്ങിയതോടെ അവര്‍ തന്റെ ഭാഗം കൂടുതല്‍ വിശദീകരിക്കാനും ശിവശങ്കര്‍ പറയുന്നത് കളവാണെന്ന് സമര്‍ഥിക്കാനും ശ്രമിച്ചു തുടങ്ങി. അതിന്റെ നിര്‍ണായക തെളിവുകള്‍ അടങ്ങിയ പുസ്തകമാണ് സ്വപ്ന പുറത്തിറക്കിയിട്ടുള്ളത്. എം.ശിവശങ്കര്‍ പറഞ്ഞതില്‍ പലതും തനി കാപട്യമാണെന്ന് സ്വയം തെളിയിക്കുന്ന രേഖയായി സ്വപ്നയുടെ പുസ്തകത്തിലെ ഫോട്ടോഗ്രാഫുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ മാറാനിടയുണ്ട്.