കപ്പിൾ മീറ്റ് അപ് കേരള എന്ന ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധപ്പെട്ട് പങ്കാളികളെ കൈമാറുന്ന സംഘത്തിൽപെട്ട ഏഴുപേർ പിടിയിലായതായി പോലീസ് . വിവരങ്ങൾ വളരെ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിനാൽ ഇപ്പോൾ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. സമൂഹത്തിലെ പല നിലയിലുള്ളവര്‍ ഇത്തരം ഗ്രൂപ്പുകളില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെ അന്വേഷണത്തിലുണ്ട്. ഒരു പാട് കുടുംബങ്ങളെ ബാധിക്കും എന്നതിനാല്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന നിര്‍ദ്ദേശമാണ് പൊലീസിലുള്ളത്.
മെസഞ്ചറിലൂടെയും ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയും പരിചയപ്പെടുന്ന തരത്തിലാണ് പിടിയിലായവർ പ്രവർത്തിച്ചിരുന്നത്. ആദ്യം പരിചയപ്പെടും പിന്നീട് നേരിൽ കാണാമെന്ന് അറിയിക്കും. നേരിൽ കാണുമ്പോൾ മറ്റുളളവരുടെ പങ്കാളികളുമായി സ്വന്തം പങ്കാളികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യും.
ഇത്തരത്തിൽ ഭർത്താവ് മറ്റുളളവരുമായി ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതായുളള ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്. ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി ലഭിച്ചതോടെയാണ് കറുകച്ചാല്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.
കറുകച്ചാല്‍ സ്വദേശിയായ ഭര്‍ത്താവ് മറ്റുപലരുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും പരാതിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് സംഘം അന്വേഷണം നടത്തി യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ളവരെ പിടികൂടിയത്.
അന്വേഷണത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുളള ഏഴ് പേർ പിടിയിലായി. നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലായിരുന്നു ഈ സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്കിയ പരാതിയിലാണ് അന്നും പോലീസ് അന്വേഷണം നടത്തിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ടുപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും വീണ്ടും മറ്റുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നുണ്ടെന്നുമായിരുന്നു യുവതിയുടെ പരാതി.
കായംകുളത്ത് പിടിയിലായ യുവാക്കള്‍ ഷെയര്‍ ചാറ്റ് എന്ന ആപ്പ് വഴിയാണ് പരസ്പരം പരിചയപ്പെട്ടത്. പിന്നീട് വൈഫ് സ്വാപ്പിങ്ങിന്(ഭാര്യമാരെ കൈമാറല്‍) താത്പര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഓരോരുത്തരുടെയും വീടുകളിലെത്തിയാണ് ഇവര്‍ ഭാര്യമാരെ കൈമാറിയിരുന്നത്. ഇവരുടെ ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് ദമ്പതികളുണ്ടെന്നും ഇവരിൽ പ്രശസ്തരായവരും ഉന്നത പദവികൾ വഹിക്കുന്നവരുമുണ്ടെന്നാണ് വിവരം.