രാജസ്ഥാനിലെ ആൽവാറിലെ ഒരു രാമക്ഷേത്രത്തിൽ രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ടികാറാം ജുല്ലിയുടെ സന്ദർശനത്തിന് പിന്നാലെ മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഗ്യാൻദേവ് അഹൂജ ഗംഗാജലം തളിച്ച സംഭവത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റ്. ഞായറാഴ്ച രാമക്ഷേത്രത്തിൽ നടന്ന പ്രാൺ പ്രതിഷ്ഠ മഹോത്സവത്തിൽ ജുല്ലി പങ്കെടുത്തതിന് ശേഷമാണ് സംഭവം.
മുതിർന്ന ബിജെപി നേതാവിന്റെ നടപടി ദലിതുകളോടുള്ള ആ പാർട്ടിയുടെ മുൻവിധിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ടികാറാം ജൂലി രോഷം പ്രകടിപ്പിച്ചു.
“മുതിർന്ന ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജയുടെ നടപടി ദലിതുകളോടുള്ള ബിജെപിയുടെ മനോഭാവത്തെ വെളിപ്പെടുത്തുന്നു. ഞാൻ നിയമസഭയിൽ നിരന്തരം ദലിതരുടെ ശബ്ദം ഉയർത്തുകയും തൊട്ടുകൂടായ്മയ്‌ക്കെതിരായ പ്രചാരണത്തിനായി വാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ദലിതനായ ഞാൻ അത് സന്ദർശിച്ചു എന്നതുകൊണ്ട് മാത്രം ഗംഗാജലം ഉപയോഗിച്ച് ക്ഷേത്രം കഴുകാൻ അവർ ആഗ്രഹിക്കുന്ന തരത്തിലാണ് ബിജെപിയുടെ മാനസികാവസ്ഥ. ഇത് എന്റെ വ്യക്തിപരമായ വിശ്വാസത്തിനെതിരായ ആക്രമണം മാത്രമല്ല, തൊട്ടുകൂടായ്മ പോലുള്ള മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ഒരു ആചാരത്തിന്റെ അംഗീകാരം കൂടിയാണ്” – ടികാറാം ജുല്ലി എഴുതി.

















