ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ. മുരളിയേട്ടൻ എന്നാണ് സന്ദീപ് വാര്യർ കെ മുരളീധരനെ അഭിസംബോധന ചെയ്‌തത്. ഏറ്റവും ഇഷ്‌ടമുള്ള മുഖ്യമന്ത്രി കെ കരുണാകരനാണെന്നും ശ്രീകൃഷ്‌ണപുരത്തെ ഒരു പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞു. നിറ കണ്ണുകളോടെയാണ് മുരളീധരൻ സന്ദീപിന്റെ വാക്കുകൾ കേട്ടുനിന്നത്. “ആന, കടൽ, മോഹൻലാൽ, കെ മുരളീധരൻ ഈ നാലുപേരെയും മലയാളികൾക്ക് ഒരിക്കലും മടുക്കില്ല. മലയാളികൾ അവരുടെ മനസിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന നാലുപേരാണ്. അദ്ദേഹത്തെ നേരിൽ കാണണെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ അനുഗ്രഹവും സ്നേഹവും പിന്തുണയും ആവശ്യമാണ്. അതുകൊണ്ട് ഞാൻ ഓടിയെത്തിയതാണ്. ബിജെപിയിൽ ഇരിക്കുമ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട് കേരളത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ള മുഖ്യമന്ത്രിയാണ് കെ കരുണാകരനെന്ന്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങൾ ഞാൻ ശ്രദ്ധിക്കുന്നില്ല. അവർ നന്നാവില്ല. ഞാനിപ്പോൾ ഒരു കോൺഗ്രസുകാരനാണ് ” – സന്ദീപ് വാര്യർ പറഞ്ഞു.













