ഇന്ത്യ ഇസ്‌ലാമിന്റെ കൂടി ജന്മസ്ഥലമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്‌എസ് മേധാവി മോഹൻ ഭഗവതിനും ഉള്ളതുപോലെ രാജ്യം തന്റേതു കൂടിയാണെന്നും ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മഅ്ദനി അഭിപ്രായപ്പെട്ടു. വിദ്വേഷം ഒഴിവാക്കാനും ലോകത്തെ ഏറ്റവും വികസിത രാജ്യമാക്കാൻ സംയുക്തമായി പ്രവർത്തിക്കാനും ആർഎസ്എസിനോട് ജാമിയത്ത് മേധാവി അഭ്യർത്ഥിച്ചു. രാജ്യത്തെ ഹിന്ദുക്കളോടും മുസ്ലീങ്ങളോടും തീവ്രവാദത്തെ എതിർത്ത് സമാധാനത്തോടെ ജീവിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇസ്‌ലാമിന്റെ ആദ്യ പ്രവാചകൻ ആദം ഇവിടെയാണ് ഇറങ്ങിയതെന്ന് അവകാശപ്പെടുമ്പോൾ ഇസ്‌ലാം പുറത്ത് നിന്ന് വന്നതാണെന്ന് പറയുന്നത് തെറ്റാണെന്ന് മഅ്ദനി പറഞ്ഞു.
രാംലീല ഗ്രൗണ്ടിൽ നടന്ന ജംഇയ്യത്തുൽ ഉലമാ-ഇ-ഹിന്ദിന്റെ (മഹമൂദ് മഅ്ദനി വിഭാഗം) വാർഷിക പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മഅ്ദനി.
“ഇസ്‌ലാമിന്റെ ആദ്യ പ്രവാചകനായ ആദം ഇവിടെ അവതരിച്ചു എന്നതാണ് ഈ നാടിന്റെ പ്രത്യേകത. ഈ മണ്ണാണ് ഇസ്‌ലാമിന്റെ ജന്മസ്ഥലവും മുസ്‌ലിംകളുടെ ആദ്യ ജന്മഭൂമിയും. അതിനാൽ ഇസ്‌ലാം പുറത്തുനിന്ന് വന്ന മതമാണെന്ന് പറയുന്നത് തീർത്തും തെറ്റും ചരിത്രപരമായി അടിസ്ഥാനരഹിതവുമാണ്.
ഇത് നമ്മുടെ രാജ്യമാണ്. ഈ രാജ്യം നരേന്ദ്ര മോദിയുടെയും മോഹൻ ഭഗവതിന്റെയും അത്രയും മഹ്മൂദിന്റെതുമാണ്. മഹമൂദും അവരേക്കാൾ ഒരിഞ്ച് മുന്നിലല്ല, മഹമൂദിനെക്കാൾ ഒരിഞ്ച് അവരും മുന്നിലല്ല”– അദ്ദേഹം പറഞ്ഞു. ഇസ്‌ലാം ഈ രാജ്യത്തെ മതമാണെന്നും എല്ലാ മതങ്ങളിലും വെച്ച് ഏറ്റവും പഴക്കമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
“ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകൻ മുഹമ്മദും വന്നത് ഇതേ മതം പൂർത്തീകരിക്കാനാണ്. അതിനാൽ, ഹിന്ദി മുസ്ലീങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം ഇന്ത്യയാണെന്ന് പറയുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല” മഅ്ദനി പറഞ്ഞു.
രാജ്യത്ത് ഇസ്‌ലാമോഫോബിയയുടെയും വിദ്വേഷ പ്രസംഗത്തിന്റെയും സംഭവങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ച് മഅ്ദനി ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ ഏറ്റവും വികസിതവും മാതൃകായോഗ്യവുമാക്കാൻ എല്ലാവരുമായും സംയുക്തമായി പ്രവർത്തിക്കാൻ ആർഎസ്എസിനോട് ജാമിയത്ത് മേധാവി ആഹ്വാനം ചെയ്തു. “ആർ.എസ്.എസുമായും ബി.ജെ.പിയുമായും ഞങ്ങൾക്ക് മതപരമോ വംശീയമോ ആയ ശത്രുതയില്ലെന്ന് ഇവിടെ വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ഞങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളണ്. സനാതന ധർമ്മം പ്രചരിപ്പിക്കുന്നതിനോട് ഞങ്ങൾക്ക് വിരോധമില്ല. “– മഅ്ദനി പറഞ്ഞു.
രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ശതമാനം വളരെ കുറവാണെന്നും ഭൂരിപക്ഷം ഇപ്പോഴും മതേതരമാണെന്നും സഹിഷ്ണുതയിൽ വിശ്വസിക്കുന്നവരാണെന്നും മഅ്ദനി ഊന്നിപ്പറഞ്ഞു. “വിദ്വേഷത്തിന്റെ നിലവിലെ ഇരുണ്ട അന്തരീക്ഷത്തിൽ, ശക്തമായ പരസ്പര ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനായി ഒരു സംഭാഷണം ആരംഭിക്കാനും പരസ്പരം ആശയങ്ങൾ മനസ്സിലാക്കാനും ശ്രമിക്കുന്ന എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു,” മഅ്ദനി പറഞ്ഞു. എല്ലാ പ്രശ്‌നങ്ങൾക്കും പരസ്പരമുള്ള ചർച്ചയാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പ്രായോഗിക നടപടികൾ കൈക്കൊള്ളാനും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും മേലങ്കി കളയാൻ ആർഎസ്എസിന്റെ അനുബന്ധ സംഘടനകളെ ബോധ്യപ്പെടുത്താൻ ആർഎസ്എസിനോടും അതിന്റെ നേതാക്കളോടും അഭ്യർത്ഥിക്കുന്നതായി മഅ്ദനി പറഞ്ഞു.