മഹാത്‌മാഗാന്ധി സർവകലാശാലയിൽ പ്രശസ്ത ദളിത് ആക്ടിവിസ്റ്റ് രേഖ രാജിനെ അസിസ്റ്റന്റെ പ്രൊഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഗാന്ധിയൻ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് രേഖരാജിന് നിയമനം ലഭിച്ചിരുന്നത്. ഇതിനെതിരെ റാങ്ക് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള നിഷ വേലപ്പൻ നായരാണ് ഹൈക്കോടതിയെ സമീപിച്ചത്. രേഖാ രാജിന് പകരം നിഷ വേലപ്പൻ നായരെ നിയമിക്കാനും കോടതി ഉത്തരവിട്ടു. പിഎച്ച്.ഡിയുടെ മാർക്ക് തനിക്ക് നൽകിയില്ലെന്നും റിസർച്ച് പേപ്പറുകൾക്ക് അർഹതയുള്ളതിലധികം മാർക്ക് രേഖാ രാജിന് നൽകിയെന്നും ഹർജിയിൽ പറയുന്നു. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, സി.എസ്. സുധ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.














