സ്വർണക്കടത്തു വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസ് നിയമസഭയിൽ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്ക് താൽപര്യമുള്ള വിഷയമായതിനാൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂറാണ് ചർച്ച. പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിൽ ഡോളർക്കടത്തു നടന്നെന്ന് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ മൊഴിയുടെ വിവരം പുറത്തുവന്നതിനെ തുടർന്ന്, കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്.













