• Home
  • kerala
  • പി.കെ ബഷീർ എംഎൽഎയുടെ വംശീയ അധിക്ഷേപ പരാമർശത്തിന് താക്കീത് നൽകിയെന്ന് സാദിഖലി തങ്ങൾ

പി.കെ ബഷീർ എംഎൽഎയുടെ വംശീയ അധിക്ഷേപ പരാമർശത്തിന് താക്കീത് നൽകിയെന്ന് സാദിഖലി തങ്ങൾ

മുൻ മന്ത്രി എം.എം. മണിയെ നിറത്തിന്റെ പേരിൽ വംശീയ അധിക്ഷേപം നടത്തിയ ലീഗ്‌ എം.എല്‍.എ.പി.കെ. ബഷീർ എം.എൽ.എ.ക്ക് മുന്നറിയിപ്പും താക്കീതും നൽകിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നത് ലീഗ് ശൈലിയല്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

വ്യക്തിപരമായ അധിക്ഷേപങ്ങൾ ലീഗിന്‍റെ നയമല്ല. നേതാക്കൾ പരാമർശങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം. ഈ വിഷയത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കൺവെൻഷൻ വേദിയിലായിരുന്നു ഏറനാട് എം. എൽ.എ.യും മുസ്ലിംലീഗ് നേതാവുമായ പി.കെ. ബഷീറിന്റ വിവാദ പ്രസംഗം.

കറുപ്പ് കണ്ടാൽ പിണറായി വിജയന് പേടി, പർദ കണ്ടാൽ ഇയാൾക്ക് പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാൽ, ഇവരുടെ സംസ്ഥാന കമ്മിറ്റിയിൽ എം.എം മണി ചെന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ്… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’ എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പരാമർശം.ബഷീറിന്റെ അധിക്ഷേപത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതിഷേധങ്ങളാണ് ഉയർന്നത്.

പി.കെ. ബഷീറിന്‍റെ വിവാദ പരാമർശത്തിന് ജനങ്ങൾ മറുപടി നൽകുന്നുണ്ടെന്നും നേരിട്ടു കാണുമ്പോൾ പരാമർശത്തെ കുറിച്ച് ചോദിക്കുമെന്നും എം.എം. മണിയും പ്രതികരിച്ചിരുന്നു.

‘ഞങ്ങൾ വലിയ ലോഹ്യക്കാരാണ്. അയാൾ ദീർഘനാളായി എന്റെ ഒരു സുഹൃത്തുമാണ്. എം.എൽ.എ. ക്വാട്ടേഴ്സിൽ അടുത്തടുത്താണ് മുറി. അയാൾ പറഞ്ഞ വിവരക്കേടിന് ഇപ്പോൾ മറുപടിയില്ല. നേരിൽ കാണുമ്പോൾ എന്നാടാ ഉവ്വേന്ന് ഞാൻ ചോദിക്കുന്നുണ്ട്. ഒരിക്കൽ നിയമസഭയിൽ ഞാനുമായി ഒന്ന് ഏറ്റുമുട്ടിയതാണ്. അന്ന് ഞാൻ പറഞ്ഞ് ഇരുത്തിയതാണ്. അതിനുശേഷം ഇപ്പോഴാണ്. നവമാധ്യമങ്ങളിൽ അയാളെ നമ്മുടെ ആരാധകർ ധാരാളം തെറിപറയുന്നുണ്ട്. അതിൽ കൂടുതൽ ഞാനെന്ത് പറയാനാണ്”, എം.എം. മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *