• Home
  • latest news
  • മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേന വിമതർക്ക് വഴങ്ങി, അഘാഡി സഖ്യം വിടാൻ തയ്യാർ… മടങ്ങി വരണം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശിവസേന വിമതർക്ക് വഴങ്ങി, അഘാഡി സഖ്യം വിടാൻ തയ്യാർ… മടങ്ങി വരണം

മഹാരാഷ്ട്രയിൽ ഇടഞ്ഞുനിൽക്കുന്ന വിമത നേതാവ് ഏക്നാഥ് ഷിൻഡെയെയും വിമത എംഎൽഎമാരെയും ശിവസേന ചർച്ചയ്ക്ക്‌ വിളിച്ചു. മഹാവികാസ് അഘാഡി സഖ്യം ഉപേക്ഷിക്കുന്നതുൾപ്പെടെ ചർച്ച ചെയ്യാമെന്നും 24 മണിക്കൂറിനകം മുംബൈയിൽ തിരിച്ചെത്തണമെന്നും സഞ്ജയ് റാവുത്ത് നേതാക്കളോട് ആവശ്യപ്പെട്ടു. വിമതരുമായി നേരിട്ടു ചർച്ച നടത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തയാറാണെന്നും സഞ്ജയ് റാവുത്ത് അറിയിച്ചു.

‘എംഎൽഎമാർ ഗുവാഹത്തിയിൽ നിന്നുകൊണ്ട് ആശയവിനിമയം നടത്തരുത്. സഖ്യം ഉപേക്ഷിക്കണമെന്നാണ് എംഎൽഎമാരുടെ ആവശ്യമെങ്കിൽ‌ അക്കാര്യവും പരിഗണിക്കാൻ തയ്യാറാണ്. പക്ഷേ അതിന് എംഎല്‍എമാർ ഇവിടേക്കു വരണം. മുഖ്യമന്ത്രിയുമായി അക്കാര്യം ചർച്ച ചെയ്യണം– സഞ്ജയ് റാവുത്ത് പ്രതികരിച്ചു.

ശിവസേനയുടെ നിലപാടില്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും കടുത്ത അതൃപ്തിയുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇരു പാര്‍ട്ടികളും വൈകിട്ട് അഞ്ചിന് അടിയന്തരനേതൃയോഗം വിളിച്ചിട്ടുണ്ട്.

അതിനിടെ, 35 ശിവസേന എംഎൽഎമാരും 7 സ്വതന്ത്ര എംഎൽഎമാരും തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന വിഡിയോ ഏക്നാഥ് ഷിൻഡെ പുറത്തുവിട്ടിരുന്നു. ഇന്ന് രാവിലെ മൂന്ന് ശിവസേന എംഎൽഎമാർ കൂടി വിമത ക്യാംപിൽ ചേരാൻ അസമിലെ ഗുവാഹത്തിയിലെത്തിയിരുന്നു. സാവന്ത്‌വാഡിയിൽ നിന്നുള്ള ദീപക് കേശകർ, ചെമ്പൂരിൽ നിന്നുള്ള മങ്കേഷ് കുടൽക്കർ, ദാദറിൽ നിന്നുള്ള സദാ സർവങ്കർ എന്നിവരാണ് മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്ക് വിമാനം കയറിയത്. ഇന്നലെ രാത്രി മൂന്ന് ശിവസേന എംഎൽഎമാരും ഒരു സ്വതന്ത്രനും വിമത ക്യാംപിലെത്തി. ആകെ 42 എംഎൽഎമാരാണ് ഷിൻഡെയ്ക്ക് ഒപ്പമുള്ളത്.പാർട്ടി പിടിക്കാൻ ഇനി വിമത പക്ഷത്ത് ഒരു എംഎൽഎയുടെ കുറവുമാത്രമാണുള്ളത്.

അതിനിടെ, രണ്ടര വർഷമായി തങ്ങൾക്ക് മുഖ്യമന്ത്രിയുടെ വസതിയിലേക്കു പ്രവേശനം ലഭിച്ചിട്ടില്ലെന്ന് വിമത എംഎൽഎ സഞ്ജ് ഷിർസാത് ട്വിറ്ററിൽ കുറിച്ചു. ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നും പുതിയ സർക്കാർ ഉണ്ടാക്കണമെന്നും വിമത എംഎൽഎ ദീപക് കേശകർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *