• Home
  • kerala
  • നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ തീയതി കണ്ടെത്താനായില്ല

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണത്തിന്റെ തീയതി കണ്ടെത്താനായില്ല

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഓഡിയോ ക്ലിപ്പുകൾ അടങ്ങിയ പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനാ ഫലം വിചാരണക്കോടതിയിൽ സമർപ്പിച്ചു.

ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം കേൾക്കാനാകുംവിധം ബാലചന്ദ്രകുമാർ എൻഹാൻസ് ചെയ്തുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

അഭിഭാഷകർ മുംബൈയിൽ പോയപ്പോൾ ദുരുദ്ദേശ്യത്തോടെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു. പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിനായി തുടർച്ചയായി വിഡിയോ അയയ്ക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു. പ്രതി പലരെയും ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം, ഫോണിലെ തെളിവുകൾ നശിപ്പിച്ചുവെന്ന് പറയുമ്പോൾ സൈബർ വിദഗ്ധൻ സായ് ശങ്കർ, നടിയെ ആക്രമിച്ച കേസിലും പ്രതിയാകേണ്ടേയെന്ന് കോടതി ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസുമായി ആലോചിച്ചുണ്ടാക്കിയതാണ് ബാലചന്ദ്രകുമാറിന്റെ മൊഴിയെന്ന് പ്രതിഭാഗം വാദിച്ചു. ദിലീപിന്റെ അമ്മയും സഹോദരിയും ഭാര്യയുമുള്ള വീട്ടിലെ ഹാളിലിരുന്ന് ദൃശ്യങ്ങൾ കണ്ടുവെന്ന് പറയുന്നത് ബാലിശമാണെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തുടർവാദത്തിനായി പതിനെട്ടിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *