• Home
  • kerala
  • നാൽപതോളം ക്രിമിനൽ കേസുകൾ : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി റിമാൻഡിൽ

നാൽപതോളം ക്രിമിനൽ കേസുകൾ : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി റിമാൻഡിൽ

വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.അർഷോ റിമാൻഡിൽ. മൂന്നു മാസം മുൻപ് ഹൈക്കോടതി അർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്നും പൊലീസ് അറസ്റ്റു ചെയ്യാത്തത് കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഷാജഹാൻ നൽകിയ പരാതിക്ക്‌ പിന്നാലെയാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്തത്. നാൽപതോളം ക്രിമിനൽ കേസുകളിൽ അർഷോ പ്രതിയാണെന്നാണ് റിപ്പോർട്ട്‌.

ദേഹപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കിയ അർഷോയെ റിമാൻഡ് ചെയ്തു. സഹപ്രവർത്തകർ രക്തഹാരം അണിയിച്ചു മുദ്രാവാക്യങ്ങളോടെയാണ് അർഷോയെ ജയിലിലേക്ക് അയച്ചത്.

ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രി വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് അർഷോയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു ജാമ്യം നിഷേധിച്ചു. പിന്നീടു കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതോടെ പരാതിക്കാരൻ പ്രതിക്കെതിരായി കൂടുതൽ കേസുകളുള്ള വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു.

പ്രതി ജാമ്യത്തിലിറങ്ങി കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നെന്നും ചൂണ്ടിക്കാട്ടി. തുടർന്നാണ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരിക്കെ അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. പിന്നീട് പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായില്ല. ഇതിനിടെ പരാതി ഉയർന്നപ്പോൾ പ്രതി ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.

മലപ്പുറം എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ അർഷോയെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുത്തിട്ടും പൊലീസ് അറസ്റ്റു ചെയ്തില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് നേതാവ് പൊലീസിൽ പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *