• Home
  • kerala
  • ഉമാ തോമസിന് ഭൂരിപക്ഷം കുറയുമെന്ന് ഡൊമനിക് പ്രസന്റേഷൻ

ഉമാ തോമസിന് ഭൂരിപക്ഷം കുറയുമെന്ന് ഡൊമനിക് പ്രസന്റേഷൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കുറയുമെന്ന് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ. ഉമാ തോമസ് 5000 മുതൽ 8000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് തന്റെ കണക്കുക്കൂട്ടലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ്‌ 4000 വോട്ടിന്‌ തോല്‍ക്കുമെന്നാണ്‌ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ പ്രതികരിച്ചിരിക്കുന്നത്‌. ജോ ജോസഫ്‌ 4000 വോട്ടിന്‌ ജയിക്കുമെന്ന്‌ മോഹനന്‍ അഭിപ്രായപ്പെട്ടു.

യുഡിഎഫ് ശക്തി കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഭൂരിപക്ഷം കുറയുമെന്ന ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം.

‘ഈ തിരഞ്ഞെടുപ്പ് കൊണ്ട് സർക്കാർ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത്കൊണ്ട് പലർക്കും വോട്ട് ചെയ്യാൻ താത്പര്യക്കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്കും വിഫോറിനും പതിനായിരത്തോളം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അവരിൽ പലരും വോട്ട് ചെയ്യാൻ വന്നിട്ടില്ല’ ഡൊമനിക് പറഞ്ഞു.

‘മുഖ്യമന്ത്രിമാരും മന്ത്രിമാരും മണ്ഡലത്തിൽ ഉണ്ടാക്കിയ ഇളക്കലിന്റെ ഫലമായി കുറേപേർ മറിച്ച് വോട്ട് ചെയ്‌താലും 5000 മുതൽ 8000 വോട്ടിന് ഉമാ തോമസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടപ്പള്ളി അടക്കം ആദ്യം എണ്ണുന്ന ബൂത്തുകളുടെ ഫലങ്ങൾ വച്ച് തന്നെ തൃക്കാക്കരയിൽ എന്തു സംഭവിക്കുമെന്നതിന്റെ ട്രെൻഡ് മനസ്സിലാക്കാനാകുമെന്നും യുഡിഎഫ് ജില്ലാ കൺവീനർ പറഞ്ഞു. 14329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021 പൊതുതിരഞ്ഞെടുപ്പിൽ പി.ടി.തോമസ് തൃക്കാക്കരയിൽ നിന്ന് ജയിച്ചത്.

തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്നാണ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനന്റെ പ്രതികരണം. 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫിന് നേട്ടമുണ്ടാകുമെന്നും സി.എൻ മോഹനൻ പറഞ്ഞു.
പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്ന യു.ഡി.എഫിന്റെ കണക്ക് പൊട്ടത്തരമാണെന്നും സി.എൻ മോഹനൻ വ്യക്തമാക്കി.

ഉമാ തോമസിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ കോൺഗ്രസിനകത്ത് സ്വരച്ചേർച്ച ഇല്ലായിരുന്നു . എല്ലാ വിമത സ്വരങ്ങളെയും അടിച്ചമർത്തികൊണ്ടാണ് കോൺഗ്രസ് നേതൃത്വം ഉമാ തോമസിനെ ഏകപക്ഷീയമായി സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്.

ഉമാ തോമസിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരൻ സിപിഎമ്മിലേക്ക് പോയ സംഭവം ഉൾപ്പടെ ഉമാ തോമസിന്റെ സ്ഥാനാർഥിത്വത്തിൽ പാർട്ടിക്കകത്തുണ്ടായ എതിർപ്പ് വെളിവാക്കുന്നതാണ്.

മറുവശത്തത്, മുഖ്യ മന്ത്രിയടക്കം ജോ ജോസഫിന് വേണ്ടി വോട്ട് തേടി കളത്തിലിറങ്ങിയപ്പോൾ ആ തലത്തിൽ ഓളം സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. കോൺഗ്രസിലെ പല രാഷ്ട്രീയ പ്രമുഖരും തൃക്കാക്കര പ്രചാരണത്തിൽ ഉദാസീന മനോഭാവമാണ് വെച്ചുപുലർത്തിയത്.

അതേസമയം, തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അഗ്നിപരീക്ഷയാകും. കോൺഗ്രസിൽ സമൂല മാറ്റം മുന്നിൽ കണ്ടാണ് ചെന്നിത്തലയെ മാറ്റി വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി അവരോധിക്കുന്നത്.

വി.ഡി സതീശൻ സ്ഥാനം ഏറ്റെടുത്ത് ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പെന്ന നിലയ്ക്ക്‌ തൃക്കാക്കരയിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയം എന്നത് സതീശനും അത്യന്താപേക്ഷിതമാണ്.
മറിച്ചായാൽ വി.ഡി സതീശന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന ഒരേടായി തൃക്കാക്കര തിരഞ്ഞെടുപ്പ് മാറും.

Leave a Reply

Your email address will not be published. Required fields are marked *