• Home
  • latest news
  • രാജ്യസഭാ സീറ്റ് നിർണയം : കോൺഗ്രസിൽ പൊട്ടിത്തെറി

രാജ്യസഭാ സീറ്റ് നിർണയം : കോൺഗ്രസിൽ പൊട്ടിത്തെറി

രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി.

സ്ഥാനാർഥിത്വം ലഭിക്കാതെ പോയ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കിയതാണ് അതൃപ്തിക്ക്‌ കാരണം.

ചലച്ചിത്ര താരവും മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ നഗ്‌മ, കോൺഗ്രസ് ദേശീയ വക്താവ് പവൻ ഖേര, രാജസ്ഥാനിൽ നിന്നുള്ള എംഎൽഎ സന്യം ലോധ തുടങ്ങിയവരാണ് അതൃപ്തി അറിയിച്ചത്.

രാജ്യസഭാ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതിനു പിന്നാലെ, ‘18 വർഷം പിന്നിട്ട തപസ്യ നിഷ്ഫലമായെ’ന്ന് നഗ്‌മ ട്വീറ്റ് ചെയ്തു. ഉത്തർപ്രദേശിൽ നിന്നുള്ള ഇമ്രാൻ പ്രതാപ് ഗാർഹിയെ മഹാരാഷ്ട്രയിൽനിന്ന് സ്ഥാനാർഥിയാക്കിയ സാഹചര്യത്തിലാണ്‌ നഗ്‌മയുടെ പ്രതികരണം.

കോൺഗ്രസിന്റെ ദേശീയ വക്താവായ പവൻ ഖേരയുടെ അതൃപ്തി ട്വീറ്റ് റീട്വീറ്റ് ചെയ്താണ് നഗ്‌മ പ്രതികരിച്ചത്.

‘എന്റെ തപസ്യയിൽ എന്തോ ഒന്നിന്റെ അഭാവമുണ്ടെന്നു തോന്നുന്നു’ – എന്നായിരുന്നു പവൻ ഖേരയുടെ ട്വീറ്റ്.

പവൻ ഖേര

‘ഇമ്രാൻ ഭായിയുടെ മുന്നിൽ നമ്മുടെ 18 വർഷം നീണ്ട തപസ്യ നിഷ്ഫലമായി’ എന്ന് നഗ്‌മയും കുറിച്ചു.

‘2003- 04-ൽ കോൺഗ്രസിൽ ചേർന്നപ്പോൾ അന്ന് അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അധികാരം ഇല്ലാത്ത സമയത്തായിരുന്നു രാജ്യസഭാ സീറ്റ് വാഗ്ദാനം. അതിന് ശേഷം 18 വർഷം കഴിഞ്ഞു. അതിനിടയിലൊന്നും അവസരം നൽകിയില്ല. എനിക്ക് രാജ്യസഭാ സീറ്റ് കിട്ടാൻ യോഗ്യത ഇല്ലേ?’, നഗ്മ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് 10 രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പല സംസ്ഥാനങ്ങളിലും പ്രസ്തുത സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കോൺഗ്രസ് നേതാക്കളെയാണ് സ്ഥാനാർത്ഥികളായി പരിഗണിച്ചത്.

ഇതിനെതിരേയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കിയതിൽ രാജസ്ഥാൻ കോൺഗ്രസിലും അമർഷം പുകയുന്നുണ്ട്.

രാജസ്ഥാനിൽ കോൺഗ്രസ് വിജയിക്കാൻ സാധ്യതയുള്ള മൂന്ന് സീറ്റുകളിലും സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവരേയാണ് സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത്.

പ്രവർത്തകരെ നിരാശപ്പെടുത്തുന്നതാണ് തീരുമാനം. ഇതിൽ നിന്ന് കേന്ദ്ര നേതൃത്വം പിന്തിരിയണമെന്നാണ് രാജസ്ഥാൻ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നത്.

രാജസ്ഥാനിലെ മൂന്നുസീറ്റുകളിലൊന്ന് കോൺഗ്രസ്‌ വക്താവ് രൺദീപ് സിങ് സുർജേവാലയ്ക്കാണ്. ജി 23 വിമത സംഘത്തിലെ അംഗമായ മുകുൾ വാസ്നിക്കിനും പ്രമോദ് തിവാരിക്കുമാണ് മറ്റു രണ്ടുസീറ്റുകൾ. പി. ചിദംബരം തമിഴ്നാട്ടിൽനിന്നും ജയ്റാം രമേഷ് കർണാടകയിൽനിന്നും രാജ്യസഭയിലെത്തും. രാജീവ് ശുക്ല, രൺജീത്ത് രഞ്ജൻ (ഛത്തീസ്ഗഢ്), അജയ് മാക്കൻ (ഹരിയാന), വിവേക് ടംഖ (മധ്യപ്രദേശ്), ഇംമ്രാൻ പ്രതാപ്ഗരി (മഹാരാഷ്ട്ര) എന്നിവർക്കാണ് മറ്റു സീറ്റുകൾ.

ജി 23 വിമത സംഘത്തിലെ പ്രധാന നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ എന്നിവർക്ക് സീറ്റ് നൽകിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *