ശക്തമായ കാറ്റും മഴയും കാരണം മധ്യപ്രദേശിലെ സത്‌ന നഗരത്തിൽ തിങ്കളാഴ്ച മുപ്പതിലധികം ഭക്തർ റോപ്‌വേ വാഹനത്തിൽ കുടുങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് മൈഹാറിലെ ശാരദാ ക്ഷേത്രത്തിന്റെ റോപ്പ് വേ പാതിവഴിയിൽ നിർത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ശക്തമായ കാറ്റിൽ റോപ്പ്‌വേ സ്തംഭിച്ചിരിക്കുന്നതും അപകടകരമായി ആടിയുലയുന്നതും ദൃശ്യങ്ങളിൽ കാണാം. 28 ട്രോളികളിലായി എൺപതോളം വരുന്ന ഭക്തർ രണ്ടു മണിക്കൂറോളം ജീവിതത്തിനും മരണത്തിനുമിടയിൽ ആടിക്കൊണ്ടിരുന്നു. ഇടിമിന്നലും മഴയും കാരണം ഉച്ചകഴിഞ്ഞ് മൂന്നോടെ ട്രോളികളുടെ പ്രവർത്തനം പൂർണമായും നിലച്ചു. വൈകിട്ട് അഞ്ച് മണിയോടെ യാത്രക്കാരെ സുരക്ഷിതമായി ഇറക്കിത്തുടങ്ങി.
റോപ്പ്‌വേ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും റോപ്പ്‌വേ മാനേജ്‌മെന്റ് സർവീസ് നിർത്തിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ മാസം, പ്രശസ്തമായ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് കുന്നുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ദിയോഘർ റോപ്പ്‌വേയിലെ കേബിൾ കാറുകൾ ചില സാങ്കേതിക തകരാർ മൂലം ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ മരിച്ചിരുന്നു.













