• Home
  • national
  • കുരങ്ങുപനി പൊട്ടിപ്പുറപ്പെട്ടത് കോവിഡ് വാക്‌സിനുകളിൽ നിന്ന്?? സത്യമെന്ത്..

കുരങ്ങുപനി പൊട്ടിപ്പുറപ്പെട്ടത് കോവിഡ് വാക്‌സിനുകളിൽ നിന്ന്?? സത്യമെന്ത്..

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുരങ്ങ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പുതിയ സിദ്ധാന്തവുമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്.

കോവിഡ് വാക്സിനെ കുരങ്ങുപനിയുമായി ബന്ധിപ്പിക്കുന്നതാണ് സിദ്ധാന്തം. കോവിഡ് വാക്‌സിനുകളിൽ കുരങ്ങുപനി പരത്തുന്ന ചിമ്പാൻസീ വൈറസ് അടങ്ങിയിട്ടുണ്ടെന്നാതാണ് വാദം.

ഇന്ത്യയിൽ കോവിഷീൽഡ് എന്ന ലേബലിൽ ലഭിക്കുന്ന ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച അസ്‌ട്രാസെനക്ക വാക്‌സിനിൽ ചിമ്പാൻസി അഡെനോവൈറസ് വാക്‌സിൻ വെക്‌ടർ അടങ്ങിയിട്ടുണ്ടെന്നതാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം.

ശാസ്ത്രീയമായ വിശദീകരണം ആണെങ്കിൽ കൂടി ഇതിനെ വാക്സിൻ വിരുദ്ധ വികാരം ഉയർത്താൻ കെട്ടിച്ചമച്ച സിദ്ധാന്തമായാണ് വിലയിരുത്തപ്പെടുന്നത്.

യുഎസിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന് പേരു കേട്ട ‘ഇൻഫോവാർസ്’-ലെ അലക്സ് ജോൺസ് ഒരു ഉദാഹരണമാണ്. അസ്ട്രാസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ എടുക്കുന്ന രാജ്യങ്ങളിലാണ് കുരങ്ങുപനി പടർന്നുപിടിച്ചതെന്നാണ് ജോൺസിന്റെ വാദം.

‘അസ്ട്രാസെനക്ക വാക്‌സിനും ജോൺസൺ ആൻഡ് ജോൺസൻ വാക്‌സിനും നിങ്ങളുടെ കോശങ്ങളിലേക്ക് ഒരു ചിമ്പാൻസിയുടെ ജീനോം കുത്തിവയ്ക്കുന്ന വൈറസ് വെക്‌ടറുകളാണ് ‘-ജോൺസ് അവകാശപ്പെട്ടു

കോവിഡ് -19 വാക്സിനുകൾ കുരങ്ങ് കോശങ്ങളിൽ വികസിപ്പിച്ചെടുത്തതാണെന്ന തരത്തിലുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പുറത്ത് വരുന്നത്.
പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിനും അനന്തരഫലങ്ങൾക്കും ബിൽ ഗേറ്റ്സിനെ കുറ്റപ്പെടുത്തുന്നവരുമുണ്ട് എന്നതും കൗതുകകരമാണ്.

സത്യം എന്താണ്??

അസ്ട്രാസെനക്ക വാക്സിനിൽ ഒരു ചിമ്പാൻസി അഡെനോവൈറസ് വാക്സിൻ വെക്റ്റർ ഉപയോഗിക്കുന്നു എന്നത് സത്യമാണ്. എന്നാൽ ഇത് സാധാരണയായി ചിമ്പാൻസികളിൽ ജലദോഷത്തിന് കാരണമാകുന്ന ഒരു നിരുപദ്രവകരവും ദുർബലവുമായ വൈറസാണ്.

സൂക്ഷ്മമായി ഗവേഷണം ചെയ്യപ്പെട്ട് ആയിരക്കണക്കിന് കേസുകളിൽ സുരക്ഷിതമായി ഉപയോഗിച്ചിട്ടുള്ളതാണ് ഈ ചിമ്പാൻസി അഡെനോവൈറൽ വെക്‌ടറുകൾ എന്ന് വാക്‌സിൻ വികസിപ്പിക്കുന്നതിനിടയിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിരുന്നു.

ജനിതകമാറ്റം വരുത്തിയതിനാൽ മനുഷ്യരിൽ വളരുക അസാധ്യമാണെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പറഞ്ഞു.

അസ്ട്രാസെനക്ക വാക്സിൻ പൂർണ്ണമായും സുരക്ഷിതവും കൊറോണ വൈറസിനെതിരായ ശക്തമായ ആയുധവുമാണെന്ന് വിദഗ്ധർ പറയുന്നു.

വാക്സിൻ സ്വീകരിച്ച ശേഷമുള്ള നേരിയ പനി,തലവേദന എന്നീ പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് പ്രതിരോധ സംവിധാനം ശരിയായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന് തെളിവാണെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *