ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം ഒരുപറ്റം വിദ്യാർത്ഥികൾ ബഹിഷ്കരിച്ച് വിവാദമായ ഉത്തരാഖണ്ഡിലെ സർക്കാർ സ്കൂളിൽ വീണ്ടും സമാന പ്രശ്നം.
കഴിഞ്ഞ ഡിസംബറിൽ വിദ്യാർത്ഥികൾ ഭക്ഷണം ബഹിഷ്കരിച്ചതോടെ പിരിച്ചുവിട്ട സുനിതാ ദേവിയെ സ്കൂളിൽ തിരിച്ചെടുത്തിരുന്നു. ഇവർ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കില്ലെന്നാണ് എട്ടോളം കുട്ടികൾ ഇപ്പോൾ പറയുന്നതെന്ന് ചമ്പാവത്ത് ജില്ലയിലെ സ്‌കൂൾ പ്രിൻസിപ്പൽ പ്രേം സിംഗ് പറഞ്ഞു.
മാർച്ച് അവസാനം മുതലാണ് സ്കൂളിൽ ഉച്ചഭക്ഷണം കൊടുക്കുന്നത് പുനരാരംഭിച്ചത്.
ഒടുവിൽ ചമ്പാവത്ത് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം), നരേന്ദർ സിംഗ് ഭണ്ഡാരി, ഈ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായി വെള്ളിയാഴ്ച ഒരു മീറ്റിംഗ് നടത്തുകയും കുട്ടികൾ ഭക്ഷണം കഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചർച്ച പരാജയപ്പെടുകയായിരുന്നു.
സ്കൂളിലെത്തിയ അധികൃതർ അവിടെ നിന്ന് തന്നെ ഭക്ഷണം കഴിച്ച് മാതൃകയായെങ്കിലും കുട്ടികൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു.
ഭക്ഷണം കഴിക്കാത്ത കുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കുമെന്ന് താക്കീത് നൽകിയെങ്കിലും കുട്ടികളെ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ നിർബന്ധിക്കരുതെന്നാണ് മാതാപിതാക്കൾ സ്കൂൾ അധികൃതരോട് പറഞ്ഞത്.













