വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനെ സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഇന്നലെ രാത്രി അറസ്റ്റിലായ ഡൽഹി സർവകലാശാല പ്രൊഫസർ രത്തൻ ലാലിന് ഡൽഹി കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും അത്രയും തുകയുമാണ് ജാമ്യം. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയ ശിവലിംഗത്തെക്കുറിച്ച് പ്രൊഫസർ രത്തൻ ലാൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി എന്നാണ് കേസ്. ‘ശിവലിംഗ’ത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ പരാമർശിച്ചുകൊണ്ടുള്ള ആക്ഷേപകരമായ പോസ്റ്റിന്റെ പേരിലാണ് രത്തൻ ലാലിനെ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, സൗഹാർദ്ദം നിലനിർത്തുന്നതിന് വിഘാതമായ പ്രവൃത്തികൾ ചെയ്യുക), 295 എ (മനഃപൂർവമായ പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരമാണ് രത്തൻ ലാലിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.













