• Home
  • kerala
  • കശ്മീർ റിക്രൂട്ട്മെന്റ് കേസ് : തടിയന്റവിട നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു, 3 പേരെ വെറുതെ വിട്ടു

കശ്മീർ റിക്രൂട്ട്മെന്റ് കേസ് : തടിയന്റവിട നസീർ അടക്കം 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു, 3 പേരെ വെറുതെ വിട്ടു

കശ്മീര്‍ തീവ്രവാദ റിക്രൂട്ട്‌മെന്റ് കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ പത്തുപേരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. രണ്ടാം പ്രതി അടക്കം മൂന്നു പേരെ ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടു. എം.എച്ച് ഫൈസൽ ,ഉമർ ഫറൂഖ്, മുഹമ്മദ് നവാസ് എന്നിവരുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. മറ്റുള്ളവരുടെ ശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മുഖ്യപ്രതി അബ്ദുല്‍ ജബ്ബാറിനു നാലു ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയുമാണ് 2013ല്‍ എന്‍ഐഎ കോടതി വിധിച്ചത്. സാബിര്‍ പി ബുഹാരി, സര്‍ഫറാസ് നവാസ് എന്നിവര്‍ക്കു മൂന്നു ജീവപര്യന്തവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെ ശേഷിക്കുന്ന 10 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 2, 14, 22 പ്രതികളെയാണ് അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

എന്‍ഐഎ കോടതിയുടെ ശിക്ഷ ചോദ്യം ചെയ്ത് തടിയന്റവിട നസീര്‍ അടക്കം 13 പ്രതികളാണ് അപ്പീല്‍ നല്‍കിയത്. പ്രതികള്‍ക്കെതിരെ ചുമത്തിയ ചില കുറ്റങ്ങള്‍ വിചാരണക്കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്ത് എന്‍ഐഎയും അപ്പീല്‍ നല്‍കി.

തടിയന്റവിട നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയിലേക്ക് കേരളത്തിലെ യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നാണ് കേസ്.

24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ അതിർത്തിയിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. 18 പ്രതികളിൽ അഞ്ചുപേരെ നേരത്തെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *