• Home
  • kerala
  • വാഹനാപകടത്തിൽ മരിച്ചവരുടെ ഇൻഷുറൻസ് കണക്കാക്കുന്നതിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

വാഹനാപകടത്തിൽ മരിച്ചവരുടെ ഇൻഷുറൻസ് കണക്കാക്കുന്നതിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

സർവീസിലിരിക്കെ വാഹനാപകടത്തിൽ മരിച്ച സർക്കാർ ജീവനക്കാരന്റെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം കണക്കാക്കിയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

വിരമിക്കൽ പ്രായത്തിന് മുൻപും ശേഷവും വ്യത്യസ്ത നിരക്കിൽ നഷ്ടപരിഹാരം കൊടുക്കുന്ന കേരള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.

വിരമിക്കൽ പ്രായത്തിന് മുമ്പ് ശമ്പളത്തിന്റെ അടിസ്ഥാനത്തിലും വിരമിക്കൽ പ്രായത്തിന് ശേഷം പെൻഷന്റെ അടിസ്ഥാനത്തിലുമായിരുന്നു ഹൈക്കോടതി നഷ്ടപരിഹാരം കണക്കാക്കിയത്.

എന്നാൽ, വിരമിക്കൽ പ്രായത്തിന് ശേഷം പെൻഷന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം കണക്കാക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസുമാരായ എസ്. അബ്ദുൽ നസീർ, വിക്രം നാഥ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.

വാഹനാപകടത്തിൽ മരിച്ച കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്ന സുദർശന്റെ ആശ്രിതർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം സംബന്ധിച്ച കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

2010-ൽ വാഹനാപകടത്തിൽ മരിക്കുമ്പോൾ സുദർശന് നാൽപത്തിയെട്ട് വയസായിരുന്നു. അവസാനം വാങ്ങിയ മൊത്തം ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ജീവിതാവസാനം വരെ ഒരേ തുക കണക്കാക്കിയാണ് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ നഷ്ടപരിഹാരം തിട്ടപ്പെടുത്തിയത്. ഇതനുസരിച്ച് 28,82000 രൂപ നഷ്ടപരിഹാരമായി ട്രിബ്യൂണൽ വിധിച്ചു.

എന്നാൽ വിരമിക്കൽ പ്രായത്തിന് ശേഷം പെൻഷന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം കണക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ച് ആശ്രിതർക്ക് 22,32000 രൂപയാണ് ഹൈക്കോടതി വിധിച്ച നഷ്ടപരിഹാര തുക.

ഇതിനെതിരേ സുദർശന്റെ ആശ്രിതർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, ട്രിബ്യൂണലിന്റെ വിധി പുനഃസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *