നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കനത്ത തിരിച്ചടി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടന്നവെന്ന ക്രൈംബ്രാഞ്ചിന്റെ പരാതിയില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം തള്ളി. കേസ് തുടരുകയാണെങ്കില്‍ സിബിഐ അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവും കോടതി തള്ളി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് മെയ് 30 വരെ സമയം നീട്ടി നല്‍കിക്കൊണ്ടും ഹൈക്കോടതി ഇന്ന് വിധിച്ചു. സമയം നീട്ടി നല്‍കരുതെന്ന് വാദിച്ച ദിലീപിന് ഇതും ആഘാതമായി.ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
വധ ഗൂഢാലോചനാ കേസിൽ കേസിൽ ദിലീപാണ് ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ. വധ ഗൂഢാലോചനാ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
തുടർ അന്വേഷണം മേയ് 30ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്ക്കരുത്. ഇക്കാര്യം ഡിജിപി ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. ഏപ്രിൽ 14ന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു മുൻപ് കോടതി നിർദേശിച്ചിരുന്നത്.