• Home
  • kerala
  • വിഷുനാളില്‍ തന്നെ അരുംകൊല: ആലപ്പുഴയിലും ഇപ്പോൾ പാലക്കാട്ടും നടന്നത് ഒരു പദ്ധതിയാണ്

വിഷുനാളില്‍ തന്നെ അരുംകൊല: ആലപ്പുഴയിലും ഇപ്പോൾ പാലക്കാട്ടും നടന്നത് ഒരു പദ്ധതിയാണ്

ആലപ്പുഴയക്കു ശേഷം പാലക്കാട്-എസ്.ഡി.പി.ഐ.പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ തുടര്‍ച്ചയായി എലപ്പുള്ളി കൊലപാതകം മാറുകയാണ്. നാല് മാസം മുമ്പ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെടുന്നു, തിരിച്ച് മറുപടിയെന്ന് സംശയിക്കാവുന്നവിധം ഇപ്പോള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ വെട്ടിക്കൊല്ലുന്നു. പ്ലാന്‍ ചെയ്ത് കാത്തിരുന്ന കൊലപാതകമെന്ന് ആദ്യവിശകലനത്തില്‍ തന്നെ വ്യക്തമാകുന്ന കൊലപാതകം.

സഞ്ജിത്

എലപ്പുള്ളിയില്‍ വിഷു ദിവസം തന്നെയാണ്, അത് മുസ്ലീങ്ങളുടെ റംസാന്‍ നോമ്പ് മാസം കൂടിയാണ്, അക്രമികള്‍ കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തക്കഴിഞ്ഞ സംഭവത്തില്‍ പ്രതിസ്ഥാനത്ത് ആര്‍.എസ്.എസ്.ആണ്. കൊലപാതക പശ്ചാത്തലത്തില്‍ കണ്ണൂര്‍ റേഞ്ച് ഐജി അശോക് യാദവ് പാലക്കാട് എത്തി ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.

ആലപ്പുഴയില്‍ ഷാന്‍ എന്ന എസ്.ഡി.പി.ഐ. നേതാവിനെ കൊലപ്പെടുത്തിയ ആര്‍.എസ്.എസിന് മണിക്കൂറുകള്‍ക്കകം മറുപടിയായി ലഭിച്ചത് അവരുടെ ഒരു നേതാവിന്റെ അരും കൊലയുടെ വാര്‍ത്തയായിരുന്നു. ഒരേ മുഖമുള്ള ഹിന്ദു-മുസ്ലീം വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ കേരളത്തിന്റെ സെക്കുലര്‍ സംസ്‌കാരം തകര്‍ത്ത് ഇരുവര്‍ക്കും കളിക്കാന്‍ നല്ല മണ്ണുള്ള ഭൂമിയാക്കി കേരളത്തെ മാറ്റാനുള്ള നല്ല ആസൂത്രണത്തിലാണെന്ന് പാലക്കാട്ടെ കൊലപാതകം കൂടി നടന്നപ്പോള്‍ സംശയിക്കാവുന്നതാണ്. പുറമേ ശാന്തമാണെങ്കിലും കേരളത്തില്‍ എന്തിനൊക്കെയോ ചിലര്‍ ഗൂഢമായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട് നിരന്തരം എന്നത് വ്യക്തമാകുകയാണ്. വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവർത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമാണ് സുബൈർ .

പിതാവ് അബൂബക്കറിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സുബൈറിനെ രണ്ടു കാറുകളിലായെത്തിയ അക്രമിസംഘം ഇടിച്ചിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കില്‍നിന്ന് വീണ് അബൂബക്കറിനും പരുക്കേറ്റു.

ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് എസ്ഡിപിഐ നേതൃത്വം ആരോപിച്ചു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച KL 11 AR 641 എന്ന വാഹനം നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *