മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഇരുവരും 20 മിനിറ്റോളം ചര്‍ച്ച നടത്തി. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസുമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറയാൻ വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട്. കെ.റെയില്‍ കാര്യത്തില്‍ പ്രധാനമന്ത്രിക്ക് അനുഭാവ പൂര്‍ണമായ സമീപനമാണെന്നാണ് കേരളസര്‍ക്കാരുമായി ബന്ധപ്പെട്ട വ്യക്തികള്‍ നല്‍കുന്ന സൂചന എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും അനുമതി ലഭ്യമാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയുടെ പ്രധാന ലക്ഷ്യം. കേരളത്തില്‍ കെ-റെയിലിനെതിരെ വന്‍ പ്രതിഷേധം നടത്തുന്നതില്‍ പ്രധാന കക്ഷി ബി.ജെ.പി. കൂടിയാണ് എന്ന കാര്യം ഈ കൂടിക്കാഴ്‌ചയെ ശ്രദ്ധേയമാക്കുന്നു.













